കോഴിക്കോട്: കുന്ദമംഗലത്തുനിന്ന് കാണാതായ ഒന്നരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെ ദുരൂഹതകള്‍ ബാക്കിയാവുന്നു. കൊലപാതക വാര്‍ത്തകേട്ട് ഞെട്ടല്‍ മാറിയിട്ടില്ല നാട്ടുകാര്‍ക്ക്. ആത്മഹത്യയെന്ന് കരുതി പോലീസ് ആരംഭിച്ച അന്വേഷണം ഇരട്ട കൊലപാതകത്തില്‍ എത്തിനില്‍ക്കുകയാണ്. കുന്ദമംഗലം പിലാശ്ശേരി കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയുടെയും ഒന്നര വയസ്സുകാരി മകള്‍ ഖദീജത്തുല്‍ മിസ്റിയ്യയുടെയും കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവ് വടകര മടപ്പള്ളി സ്വദേശി അബ്ദുല്‍ ബഷീര്‍ (49) ആണെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അംഗപരിമിതനായ ബഷീര്‍ ഒറ്റയ്ക്ക് എങ്ങനെ കൊലപാതകം നടത്തി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ആദ്യം മകളെയും പിന്നീട് ഷാഹിദയെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതൃത്വത്തെക്കുറിച്ചുള്ള സംശയവും ഷാഹിദയുടെ പേരില്‍ ബാങ്കിലുള്ള പണം അബ്ദുല്‍ ബഷീറിന്റെ പേരിലാക്കി നല്കാത്തതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടിനകത്ത് ഷാഹിദയുടെ മൃതദേഹം വൈകിട്ടോടെയാണ് നാട്ടുകാര്‍ കണ്ടത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു കരുതിയത്. എന്നാല്‍ ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ദ്ധിക്കുകയായിരുന്നു. ചില ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി പരിഗണിച്ചതോടെ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ബഷീറിന് പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ബഷീര്‍ പിടിയിലായതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
കൊലപ്പെടുന്നതിന്റെ തലേദിവസം ഷാഹിദയും മകളും ബഷീറും വിനോദയാത്രക്ക് പോകുകയാണെന്ന് സമീപവാസികളോട് പറഞ്ഞിരുന്നു. അടുത്ത വീടുകളില്‍ മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: