ന്യൂദല്‍ഹി: നിതി ആയോഗിന്റെ വികല നയങ്ങള്‍ക്കെതിരെ ബിഎംഎസ് ദേശീയ സമ്മേളനം പ്രമേയം പാസാക്കി. കൃത്യമായ കാഴ്ചപ്പാടില്ലാതെ നിഷേധാത്മക സമീപനങ്ങള്‍ മാത്രം സ്വീകരിക്കുന്ന നിതി ആയോഗിനെതിരെ ജൂണ്‍ 22, 23 തീയതികളില്‍ രാജ്യമെങ്ങും പ്രതിഷേധ പരിപാടികള്‍ നടത്താനും ദേശീയ സമ്മേളനത്തില്‍ തീരുമാനിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അസന്തുലിതമായ വികസന കാഴ്ചപ്പാടുകളുള്ള ബുദ്ധിജീവികളെ വെച്ചുള്ള ചെലവേറിയ അഭ്യാസമാണ് നിതി ആയോഗില്‍ നടക്കുന്നതെന്ന് ബിഎംഎസ് പ്രമേയം വിമര്‍ശിച്ചു. തൊഴില്‍, കൃഷിക്കാര്‍, സാധാരണക്കാര്‍, ബിപിഎല്ലുകാര്‍, പട്ടികവര്‍ഗ്ഗക്കാര്‍, ചെറുകിട വ്യവസായികള്‍ എന്നിവരടങ്ങുന്ന സാമൂഹ്യ മേഖലയെപ്പറ്റി യാതൊന്നും നിതി ആയോഗ് ചിന്തിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിനെയും രാജ്യത്തെ മുഴുവനും തെറ്റിദ്ധരിപ്പിക്കുകയാണ് നിതി ആയോഗെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെ കുത്തിനിറച്ച നിതി ആയോഗിന് യഥാര്‍ത്ഥ ഇന്ത്യയിലെ അവസ്ഥകളെപ്പറ്റി യാതൊന്നുമറിയില്ല. രാജ്യത്തിന്റെ വികസനത്തിനായി യാതൊന്നും മുന്നോട്ടുവെയ്ക്കാന്‍ നിതി ആയോഗിന് സാധിച്ചിട്ടില്ല. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയല്ല, കോര്‍പ്പറേറ്റ് ലോബികള്‍ക്ക് വേണ്ടിയാണ് നിതി ആയോഗ് പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ നിയമ പരിഷ്ക്കരണത്തിലെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് കാരണമായത് ഇതൊക്കെയാണ്. തൊഴിലുടമകളുടെ സംഘടനയ്ക്ക് സമാനമായ പ്രവര്‍ത്തനമാണ് നിതി ആയോഗ് കാഴ്ചവെയ്ക്കുന്നതെന്നും ബിഎംഎസ് പ്രമേയം വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന് തൊഴിലാളി വിരുദ്ധ മുഖം സമ്പാദിച്ചു നല്കുന്നതില് നിതി ആയോഗ് വിജയിച്ചിരിക്കുകയാണ്. കാര്‍ഷിക ആദായങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിതി ആയോഗിന്റെ നിര്‍ദ്ദേശം ജനവിരുദ്ധ നയങ്ങളുടെ അവസാനത്തെയാണ്. തിങ്ക് ടാങ്ക് എന്ന വിശേഷണത്തോടെ കേന്ദ്രസര്‍ക്കാരിനെ സേവിക്കാന്‍ നിതി ആയോഗ് വേണ്ടതുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കണം.
കരാര്‍ തൊഴിലാളികള്‍ക്ക് തുല്യവേതനം നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കിയ സുപ്രീംകോടതി വിധിക്കെതിരെ നിതി ആയോഗ് രംഗത്തെത്തിയത് അവരുടെ തൊഴിലാളിവിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നത്. പരാജയപ്പെട്ട ഉപദേശകരുടെ തെറ്റായ ഉപദേശങ്ങള്‍ മൂലം പരിഷ്ക്കരണങ്ങള്‍ പിന്നോട്ടു പോവുകയാണ്. രാജ്യത്തെയും അന്താരാഷ്ട്ര മേഖലയിലെയും തൊഴില്‍ സാഹചര്യങ്ങളെപ്പറ്റി യാതൊരു അറിവും പരിചയവുമില്ലാത്തവര്‍ തൊഴില്‍ നിയമങ്ങളെപ്പറ്റി വിധി പ്രസ്താവിക്കാനിരിക്കുന്നത് ദയനീയ അവസ്ഥയാണ്. തൊഴില്‍ മേഖലയെ ആകെ നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നു, പ്രമേയം വിമര്‍ശിച്ചു. അടുത്ത ദേശീയ സമ്മേളനം 2020ല്‍ ഹൈദ്രാബാദില്‍ നടത്തും.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എന്തു പരിഷ്ക്കരണങ്ങളും ആ മേഖലയുമായി ചര്‍ച്ച ചെയ്തു മാത്രമേ നിതി ആയോഗ് തീരുമാനിക്കാവൂ എന്ന് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. നിതി ആയോഗ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങളെല്ലാം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: