തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മുന്നൂറ്ററുപത്തഞ്ചു ദിവസത്തിന്റെ പരാജയഭാരങ്ങളെല്ലാം നിഴലിച്ചപ്പോള്‍ നിശാഗന്ധിയിലെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ ഇരുട്ടു വീണു. വിഎസ് ഇല്ല, പിള്ളയില്ല, കാനമില്ല, യുഡിഎഫും ബിജെപിയും ചടങ്ങ് ബഹിഷ്കരിക്കുകയാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ മുതല്‍ യുവമോര്‍ച്ചയടക്കമുള്ള സംഘടനകള്‍ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് ആഘോഷവും പിഴച്ചത്.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് ചടങ്ങില്‍ നിന്നും വിട്ടുനിന്നു. മുഖ്യ ഘടകകക്ഷി സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഈ സമയത്ത് എറണാകുളത്തെ വൈപ്പിനില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
ഔദ്യോഗികമായി ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് വിഎസ് വിട്ടുനിന്നത്. ഇന്നലെ രാവിലെ രണ്ട് പ്രവേശന പാസുകള്‍ വിഎസ്സിന്റെ ഓഫീസില്‍ എത്തിക്കുക മാത്രമാണ് ചെയ്തത്. കാബിനറ്റ് പദവി ഉണ്ടായിരുന്നിട്ടും വേദിയില്‍ അവസരം നല്‍കാത്തതും പ്രത്യേകം ക്ഷണിക്കാത്തതുമാണ് വിഎസിനെ പ്രകോപിപ്പിച്ചത്.
മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയും പങ്കെടുത്തില്ല. സിംഗപ്പൂരില്‍ മലയാളി അസോസിയേഷന് ചടങ്ങില്‍ പങ്കെടുത്തശേഷം ഇന്നലെ രാവിലെയാണ് പിള്ള തിരിച്ചെത്തിയത്. എന്നാല്‍ പിള്ളയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
വിഎസും പിള്ളയും ചടങ്ങില്‍ എത്തിയിരുന്നെങ്കില്‍ ഇടമലയാര്‍ കേസിലെ വാദിയും പ്രതിയും ഒരേ വേദിയില്‍ എത്തുന്ന കാഴ്ചയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം സാക്ഷ്യം വഹിച്ചേനെ.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ബിജെപി ആചരിക്കുന്നതിനാല്‍ ഒ. രാജഗോപാല്‍ എംഎല്‍എയും പങ്കെടുത്തില്ല.
തന്റെ നിലപാടുകളില്‍ ഉറച്ചുതന്നെ മുന്നോട്ടുപോകുമെന്നാണ് ചടങ്ങില്‍ വിഎസിനെ അവഗണിച്ച പിണറായിയുടെ നടപടി സൂചിപ്പിക്കുന്നത്. അഴിമതി കേസില്‍ വിഎസ് ജയിലില്‍ അടച്ച ആര്. ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കിയും ബാര്‍ കോഴക്കേസില്‍ വിഎസ് നിശിതമായി വിമര്‍ശിച്ച കെ.എം. മാണിയെ കൂട്ടുപിടിച്ചും പിണറായി തന്‍പോരിമ വ്യക്തമാക്കി. ഇക്കാര്യം ഉദ്ഘാടന പ്രസംഗത്തിലൂടെ പിണറായി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.
വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നായിരുന്നു പിണറായി പറഞ്ഞത്. വിമര്‍ശിക്കുന്നവര്‍ ആ വഴിക്ക് പോണം, സര്‍ക്കാര്‍ അതിനൊന്നും ചെവി കൊടുക്കില്ല. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളെല്ലാം ഒറ്റ വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ പറ്റില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട നീക്കങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും നേതൃത്വം നല്‍കിയത് ആരൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ആധികാരികമായ കേന്ദ്രങ്ങള്‍ അത് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: