കോഴിക്കോട്: ഒന്നരവയസ്സുകാരിയെ കൊന്ന് അച്ഛന് കനാലില്‍ തള്ളി. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി പോലീസിന് മൊഴി നല്കി. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട കുന്ദമംഗലം പിലാശ്ശേരി കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയുടെ ഒന്നരവയസ്സുകാരിയായ മകള്‍ ഖദീജത്തുല്‍ മിസ്റിയ്യയുടെ മൃതദേഹമാണ് കനോലി കനാലില്‍ നിന്ന് കണ്ടെടുത്തത്. ഷാഹിദയെ കൊന്നതും താനാണെന്ന് പ്രതി വടകര മടപ്പള്ളി സ്വദേശി അബ്ദുല്‍ ബഷീര്‍ (49) മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
അംഗപരിമിതനായ ഇയാള്‍ വെളിപ്പെടുത്തിയതനുസരിച്ച് പോലീസ് നടത്തിയ തെരച്ചിലിലാണ് ഖദീജത്തുല്‍ മിസ്റിയ്യയുടെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍ നിന്ന് കണ്ടെത്തിത്. സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടിനകത്ത് ഷാഹിദയുടെ മൃതദേഹം വൈകിട്ടോടെയാണ് നാട്ടുകാര്‍ കണ്ടത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു കരുതിയത്. എന്നാല്‍ ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ദ്ധിച്ചു. ചില ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി പരിഗണിച്ചതോടെ യുവതിയെ കൊന്നതിനു പിന്നില്‍ ബഷീറിന് പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നു സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ചേവായൂര്‍ സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ആറു സ്ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടു നിന്നാണ് ബഷീര്‍ പിടിയിലായത്. തുടര്‍ന്നു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതൃത്വത്തെക്കുറിച്ചുള്ള സംശയവും ഷാഹിദയുടെ പേരില്‍ ബാങ്കിലുള്ള പണം അബ്ദുല്‍ ബഷീറിന്റെ പേരിലാക്കി നല്കാത്തതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ആദ്യം മകളെയും പിന്നീട് ഷാഹിദയെയും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ഏഴോടെ പ്രതിയെ അരയിടത്തുപാലത്ത് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയനാഥ്, നോര്‍ത്ത് അസിസ്റ്റന്റ് കമീഷണര്‍ പൃഥ്വീരാജ്, ചേവായൂര്‍ സിഐ കെ.കെ. ബിജു, കുന്ദമംഗലം എസ്ഐ എസ്. ശ്രീജേഷ്, മെഡിക്കല്‍ കോളജ് എസ്ഐ സി.ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ആദ്യവിവാഹം വേര്‍പെടുത്തിയ ഷാഹിദ ആലുംതോട്ടത്തില്‍ വീടുവെച്ചു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഇവര്‍ പിതാവിനൊപ്പമാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: