ന്യൂദല്‍ഹി: ഉപഭോക്താക്കള്‍ക്ക് നല്കുന്ന താരിഫ് നിരക്കുകളിലെ വിവേചനം അവസാനിപ്പിക്കാന്‍ ടെലികോം കമ്പനികള്ക്ക്് ട്രായിയുടെ നിര്‍ദേശം. ഒരേ കാറ്റഗറിയില്‍പ്പെട്ട ഉപയോക്കാക്കള്‍ക്ക് വ്യത്യസ്ത താരിഫ് നിരക്കുകള്‍ ലഭ്യമാക്കരുതെന്നാണ് നിര്‍ദേശം. ഏഴ് ദിവസത്തിനുള്ളില്‍ എല്ലാ പ്ലാനുകളും ട്രായിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ട്രായിയ്ക്ക് സമര്‍പ്പിക്കാതെ ടെലികോം സേവന ദാതാക്കള്‍ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ട്രായി ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറിലെ 10-ാമത്തെ ക്ലോസ് പ്രകാരം ഒരേ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന താരിഫ് പ്ലാനുകളില്‍ വിവേചനമുണ്ടാകരുതെന്നാണ് ചട്ടം. താരിഫ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ കാണിച്ച് കഴിഞ്ഞ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്നും കാണിച്ച് ഏപ്രിലില്‍ ഭാരതി എയര്‍ടെല്ലിനെതിരെ റിലയന്‍സ് ജിയോ പരാതി നല്‍കിയിരുന്നു. ഒരേ പ്ലാനിലുള്ള ഉപയോക്താക്കളോട് വിവേചനം കാണിക്കുന്നുവെന്നും ജിയോ പരാതിയില്‍ ആരോപിക്കുന്നു.
449 രൂപ, 293 രൂപ എന്നീ നിരക്കുകളിലുള്ള ഓഫറുകള്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ എയര്‍ടെല്ലിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ടെലികോം റെഗുലേറ്റര്‍ക്ക് മുമ്പാകെ വച്ച ആവശ്യം. 70 ദിവസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റ വീതം നല്‍കുന്നുണ്ടെന്നാണ് എയര്‍ടെല്‍ പരസ്യങ്ങളില്‍ നല്കുന്ന വാഗ്ദാനം.
എയര്‍ടെല്ലിന്റെ ഇരട്ടമാനദണ്ഡം ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് ജിയോയുടെ വാദം. എന്നാല്‍ ജിയോയുടെ വാദം തള്ളിക്കൊണ്ട് എയര്‍ടെല്‍ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. എയര്‍ടെല്‍ ട്രായിയുടെ താരിഫ് ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ജിയോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എയര്‍ടെല്‍ ആരോപിക്കുന്നു.
റിലയന്‍സ് ജിയോ കഴിഞ്ഞ സെപ്തംബറില്‍ രാജ്യത്ത് സേവനം ആരംഭിച്ചതോടെ എതിരാളികളായ ടെലികോം സേവന ദാതാക്കള്‍ക്ക് തിരിച്ചടിയായിരുന്നു. മൂന്ന് മാസം നീണ്ടുനിന്ന പ്രമോഷണല്‍ ഓഫറിന് പിറകേ കമ്പനി അവതരിപ്പിച്ച അത്യാകര്ഷക ഓഫറുകള്‍ മറ്റ് ടെലികോം സേവന ദാതാക്കളെയും അത്യാകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: