കൊച്ചി: പ്ലസ് വണ്‍ പ്രവേശത്തിനുള്ള അപേക്ഷാത്തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നല്കാന് അനുവദിക്കണമെന്ന് ഹൈക്കോടതി അപ്പീല്‍ ത്ള്ളിക്കൊണ്ട് നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ പിടിവാശി കാണിക്കരുതെന്നും കോടതി വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ മേയ് 22 വരെയായിരുന്നു സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇതിനകം പ്രസിദ്ധീകരിക്കാനിടയില്ലാത്തതിനാല് ഈ കുട്ടികള്‍ക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ പി.ടി.എ പ്രസിഡന്റുമാര്‍ നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് അവസാനത്തീയതി ജൂണ്‍ അഞ്ചാക്കി നീട്ടി നല്കി. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
സംസ്ഥാനത്ത് സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണെന്നും അപേക്ഷിക്കാനുള്ള അവസാനത്തീയതി നീട്ടിയാല്‍ പ്ലസ് വണ്‍ ക്ലാസിലെ അദ്ധ്യയന ദിനങ്ങളുടെ എണ്ണം കുറയുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
നാലു ലക്ഷത്തോളം വരുന്ന സംസ്ഥാന സിലബസിലെ കുട്ടികളുടെ പഠന വിഷയമാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കു കൂടി അവസരം നല്‍കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: