ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരും. അതേസമയം, യോഗത്തിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ ക്ഷണിച്ചില്ലെന്ന് പരാതിയുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസമ്മതനെ നിര്‍ത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്. സ്വീകാര്യനായൊരു സ്ഥാനാര്‍ഥി നിര്‍ദേശിക്കപ്പെട്ടാല്‍ പിന്താങ്ങുമെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
നേരത്തേ നടന്ന സോണിയ മമത കൂടിക്കാഴ്ച അത്തരമൊരു സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. അതേസമയം, ജനതാദള്‍ യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ചര്ച്ചയ്ക്കെത്തുന്നില്ല. എന്നാല്‍, പാര്‍ട്ടി നേതാവ് ശരദ് യാദവ് എത്തിയേക്കും.
ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ഉറപ്പുള്ള എ.ഐ.എ.ഡി.എം.കെ, ടി.ആര്.എസ് കക്ഷികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമായി നിലനില്‍ക്കുന്ന ഉരസലാണ് കേജ്രിവാളിനെ ക്ഷണിക്കാത്തതിലുള്ള കാരണമെന്നാണ് വിലയിരുത്തല്‍. പക്ഷേ പഞ്ചാബിലും ഡല്‍ഹിയിലും എം.എല്‍.എമാരുള്ള ആം ആദ്മിയെ ക്ഷണിക്കാത്തതിലുള്ള കാരണം കോണ്‍ഗ്രസ് ഇതുവരെ വിശദീകരിച്ചിട്ടുമില്ല.
അതേസമയം, ഇന്ന് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തില്ലെന്നാണ് സൂചന. അടുത്ത മാസം ചെന്നൈയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന് ഗോപാല്‍ കൃഷ്ണ ഗാന്ധി, ജനതാദള്‍ യു നേതാവ് ശരത് യാദവ്, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: