ന്യൂദല്‍ഹി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പ്പന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. കശാപ്പിനായി മൃഗങ്ങളെ കാലിച്ചന്തകളിലെത്തിക്കരുത്. അവിടങ്ങൡ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കന്നുകാലികളുടെ വില്‍പ്പന മാത്രമേ നടത്താവൂ. വിജ്ഞാപനത്തില്‍ പറയുന്നു. കാലികളെ അറക്കുന്നതിനോ അറവുശാലകള്‍ക്കോ മാംസവില്പ്പനയ്ക്കോ നിരോധനമില്ല. എന്നാല്‍ മതാചാരങ്ങളുടെ ഭാഗമായ മൃഗബലി നിരോധിച്ചു.
മൃഗങ്ങളോടുള്ള ക്രൂരതകള്‍ക്കെതിരായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. കാള, പശു, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയെ കാലിച്ചന്തകളില്‍ നിന്ന് അറവുശാലകളിലേക്ക് വാങ്ങരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. പ്രായം കുറഞ്ഞ കാലികളെ ചന്തകളില്‍ വില്‍പ്പനയ്ക്കെത്തിക്കരുത്. ഇങ്ങനെ എത്തിക്കുന്ന കാലികളുടെ രേഖകള്‍ക്കൊപ്പം ഉടമയുടെ തിരിച്ചറിയല്‍ രേഖകളും സത്യവാങ്മൂലവും നല്‍കണം. ആറു മാസത്തേക്ക് കാലിയെ വില്‍പ്പന നടത്തില്ലെന്ന് വാങ്ങുന്നയാള്‍ ഉറപ്പ് എഴുതി നല്‍കണം. കാര്‍ഷികാവശ്യത്തിനാണെന്നും അറക്കാനല്ലെന്നുമുള്ള സത്യവാങ്മൂലവും ആവശ്യമാണ്. വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ജില്ലാതല കാലിച്ചന്ത മേല്‍നോട്ട സമിതിക്ക് കൈമാറണം. വാങ്ങുന്നയാള്‍ വളര്‍ത്താനാണെന്ന് വ്യക്തമാക്കുന്ന രേഖകളും കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
കാലികളെ കൊണ്ടുപോകുന്നതിന് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. കാലികളെ ചന്തകളിലേക്ക് എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും കര്‍ശന നിബന്ധനകളുണ്ട്. യാതൊരുവിധത്തിലുള്ള ഉപദ്രവങ്ങളും മൃഗങ്ങളുടെ മേല്‍ പാടില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഇത്തരം രേഖകള്‍ ഏതു സമയത്തും നല്‍കണം. കാലിയുടെ വില്‍പ്പന രേഖയുടെ പകര്‍പ്പുകള്‍ വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും കൂടാതെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, പ്രാദേശിക റവന്യൂ ഓഫീസ്, കാലിച്ചന്ത സമിതി എന്നിവയ്ക്കും ലഭ്യമാക്കും.
മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിലുള്ള കാലിച്ചന്ത മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും രാജ്യത്തെ കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വിജ്ഞാപനം പുറത്തിറക്കിയതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു. കാലിച്ചന്തകളിടെ അടിസ്ഥാന സൗകര്യ വികസനങ്ങളും വില്‍ക്കാനെത്തിക്കുന്ന മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുമാണ് വിജ്ഞാപനം പ്രധാനമായും ലക്ഷ്യമിടുന്നത്.
കന്നുകാലി ചന്തകള്‍ രാജ്യാതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകത്തായിരിക്കണമെന്ന് വിജ്ഞാപനം നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന അതിര്‍ത്തികളില്‍ 25 കിലോമീറ്ററാണ് പരിധി. അനധികൃത കാലിക്കടത്ത് തടയാനാണ് ഈ നിര്‍ദ്ദേശം.
വിജ്ഞാപനം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്
മൃഗസ്നേഹിയായ ഗൗരി മുലേഖി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ നേതാവാണ് ഗൗരി മുലേഖി. കാലിച്ചന്തകളുടെ ദുരവസ്ഥ, ചന്തകളിലെത്തുന്ന മൃഗങ്ങള്‍ നേരിടുന്ന ക്രൂര പീഡനം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന് കോടതി വിധിച്ചിരുന്നു.
ഗൗരവമേറിയ വിഷയമാണെന്നും സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കേന്ദ്രത്തിന് ആവില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മൃഗസംരക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും സുപ്രീംകോടതി വിധിച്ചു. ഇതേ തുടര്‍ന്ന് വനം-പരിസ്ഥിതി മന്ത്രാലയം വിഷയം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ കന്നുകാലി സമ്പത്ത് കുറയുന്നത് തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ വിജ്ഞാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: