കണ്ണൂര്‍: ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിനെതിരെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 28ന് ബോധവല്‍ക്കരണ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. വീടുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങലിലെല്ലാം ബോധവല്‍ക്കരണ ക്യാമ്പയിന് നടത്തുമെന്ന് ഡിഎംഒ ഡോ.കെ.നാരായണ നായിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാംഘട്ടത്തിന്റെ ഭാഗമായി 30ന് കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ജില്ലയില്‍ ഇത്തവണ 15 എച്ച് വണ്‍ എന്‍ വണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ നാല് ഉറപ്പായ കേസുകളാണുള്ളത്. കഴിഞ്ഞ തവണ ആകെ നാലു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കില് ഇത്തവണ വര്ദ്ധനവുണ്ടായിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും സൂക്ഷ്മകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍ നിന്ന് കൈകളിലൂടെയുമാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗം പകരുക. ജലദോഷപ്പനി ആയതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, വൃക്ക-കരള്‍രോഗം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് ഇത്തരം രോഗം പിടിപ്പെട്ടാല്‍ പെട്ടെന്ന് മൂര്‍ച്ഛിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സ്വയം ചികിത്സ തേടാതെ ഡോക്ടറെ കണ്ട് സേവനം തേടേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ടോ ടവ്വല്‍ കൊണ്ടോ മൂക്കും വായും മൂടുന്നത് ശീലമാക്കി കൊണ്ട് രോഗപകര്‍ച്ച തടയാവുന്നതാണ്. രോഗബാധയുണ്ടാകാതിരിക്കുവാന് പൊതുസ്ഥലത്ത് പോയതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതും കൃത്യസമയത്ത് ആഹാരം കഴിക്കുകയും വേണ്ടത്ര വിശ്രമവും ഉറക്കവും ഉറപ്പാക്കുകയും വേണം. എച്ച് വണ്‍ എന്‍ വണ്ണിനുള്ള സൊള്ട്ടാമിവര് മരുന്ന് എല്ലായിടങ്ങളിലും ലഭ്യമാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, ഡോ.എന്‍.അഭിലാഷ്, കെ.എന്‍.അജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: