ഇരിട്ടി: മുഴക്കുന്നു പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകള്‍ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. ബുധനാഴ്ച അര്‍ധരാത്രിയോടെ ഇറങ്ങിയ മൂന്നംഗ കാട്ടാനക്കൂട്ടമാണ് വ്യാഴാഴ്ച പുലര്‍ച്ചെവരെ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തില്‍ വിലസിയത്. ആറളം ഫാമിനോട് ചേര്‍ന്നുകിടക്കുന്ന പാലപ്പുഴ, പുല്ലാഞ്ഞിയോട്, കൊരഞ്ഞി, ചെകുന്തല് തുടങ്ങിയ മേഖലകളില്‍ ഭീതിവിതച്ചു കടന്നുപോയ രണ്ടു വലിയ ആനകളും ഒരു കുട്ടിയാനയും അടങ്ങുന്ന സംഘം കാക്കയങ്ങാട് ടൗണിനു ഒരു കലോമീറ്റര്‍ അടുത്തുവരെ എത്തി. എന്നാല്‍ ചിലരുടെ ഏതാനും വാഴകളും മറ്റും നശിപ്പിച്ചതല്ലാതെ മറ്റു നാശനഷ്ടങ്ങള്‍ ഒന്നും ആനകള്‍ വരുത്തിയില്ല. പുരയിടങ്ങളില്‍ ആനകളെ കണ്ട പലരും ഭീതിമൂലം പുറത്തിറങ്ങാതെ വീടിനുള്ളില്‍ പേടിച്ചു കഴിയുകയായിരുന്നു. ചക്കതേടിയാണ് ആനയെത്തിയതെന്നു സംശയിക്കുന്നതായി വനപാലകര്‍ പറഞ്ഞു. ആറളം ഫാമിലേക്കു തിരിച്ചുപോയ ആനകള്‍ വീണ്ടും വരാന്‍ സാഛ്യതയുള്ളതിനാല് നാട്ടുകാര്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: