തൃക്കരിപ്പൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജും എളമ്പച്ചി തലിച്ചാലം അടിപ്പാതയും ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4മണിക്ക് ഫൂട്ട് ഓവര്‍ ബ്രിഡ്ജും നാലരക്ക് അടിപ്പാതയും പി. കരുണാകരന് എംപി ഉദ്ഘാടനം ചെയ്യും. 81.5 ലക്ഷം ചിലവിട്ട് ഒന്ന്, രണ്ട് ഫഌറ്റ് ഫോമുകളെ ബന്ധിപ്പിച്ചുളള ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം ആരംഭിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ട്രാക്കില്‍ വൈദ്യുതീകരണ പ്രവര്‍ത്തി നടക്കുന്നതിലാണ് ഫുട്ട് ഓവര്‍ ബ്രിഡ്ജിന് കാല താമസം നേരിട്ടത്. എളമ്പച്ചിയേയും തലിച്ചാലത്തേയും ബന്ധിപ്പിക്കുന്ന അടിപ്പാത മൂന്ന് കോടി ചിലവിട്ടാണ് നിര്‍മ്മിച്ചത്.
മൂന്ന് മീറ്റര്‍ വീതിയിലും ഉയരത്തിലും നിര്‍മ്മിച്ച പാതയിലൂടെ ചെറിയ ബസ്സുകളും ലോറികളും കടന്ന് പോകാനാവും. 2020 ഓടെ പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായാണ് എളമ്പച്ചിയില്‍ അടിപ്പാത നിര്‍മ്മിച്ച് റോഡ് ഗതാഗതത്തിന് റെയില്‍വെ സംവിധാനം ഒരുക്കിയത്. എളമ്പച്ചി, പൊറോപ്പാട്, കൈക്കോട്ട് കടവ്, കണ്ണങ്കൈ മേഖലയിലുളളവര്‍ക്ക് കാര തലിച്ചാലം പാലം വഴി ദേശീയപാതയിലേക്കും പയ്യന്നൂരിലേക്കും എത്തിപ്പെടുന്നത് ഈ അടിപ്പാത ഗുണകരമാവും. അടിസ്ഥാന സൗകര്യ വികസമില്ലാത്തതിന്റെ കാരണത്താല്‍ പിന്നോക്കം നിന്ന തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് ഇപ്പോള്‍ വികസന പാതയിലാണ്. ഒന്നാം നമ്പര്‍ ഫഌറ്റ് ഫോം ഉയരം വര്‍ദ്ധിപ്പിക്കുന്നതും, പുതിയ സ്റ്റേഷന് കെട്ടിടത്തിന്റെയും നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി.സി. ബഷീര്‍ ഉപഹാരം വിതരണം ചെയ്യും. ഡിവിഷണല്‍ മാനേജ് നരേഷ് ലാല്‍വാനി മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: