തിരുവല്ല/മാവേലിക്കര: തിരുവല്ല കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി താഴികക്കുടം മോഷ്ടിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്നായിരുന്നു വന്‍ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ രണ്ട് മോഷണങ്ങളും നടന്നത്.
തിരുവല്ല കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയായ ഗോപാലകൃഷ്ണപിള്ള (70)നെ കൊലപ്പെടുത്തുകയും ക്ഷേത്ര കാവല്‍ക്കാരനെ ബന്ധനസ്ഥനാക്കുകയും ചെയ്തശേഷമാണ് 15 പവന് തങ്കത്തില്‍ നിര്‍മ്മിച്ച താഴികക്കുടം മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ ക്ഷേത്രത്തില്‍ എത്തിയ നാലംഗ സംഘം സ്റ്റേജിന് സമീപം കിടക്കുകയായിരുന്ന കാവല്ക്കാരന് കല്ലൂപ്പാറ പാറയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരപ്പണിക്കരെ(65) മര്‍ദ്ദിച്ച് വായ് മൂടിക്കെട്ടി ഏകദേശം അരക്കിലോമീറ്റര്‍ ദൂരത്തില്‍ കല്ലൂപ്പാറ കല്ലൂക്കര കനാലിന്റെ തൂണില്‍ ബന്ധിച്ചു. ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് കിണറ്റിലെ കയറാണ് ബന്ധിക്കുവാനായി ആക്രമികള്‍ ഉപയോഗിച്ചത് എന്നും തന്നെ മാരകായുധങ്ങളുമായി മുമ്പിലും പിമ്പിലും അക്രമികള്‍ നിന്ന് നടത്തിക്കൊണ്ടുവന്നാണ് തൂണില്‍ ബന്ധിച്ചതെന്നും പിന്നീട് അരമണിക്കൂറിന് ശേഷമാണ് ഗോപാലകൃഷ്ണപിള്ളയെ കൊണ്ടുവന്ന് സമീപത്തെ തൂണില്‍ ബന്ധിച്ചതെന്നും കാവല്ക്കാരന് ചന്ദ്രശേഖരന്‍പിള്ള പോലീസിനോട് പറഞ്ഞു.
കനാലിന് സമീപമുള്ള പലചരക്കുകടയ്ക്ക് മുമ്പില്‍ വെച്ചിരുന്ന ബൈക്ക് മറിഞ്ഞുവീഴുന്ന ശബ്ദം കേട്ടുണര്‍ന്ന കടയുടമ കൂടത്തില്‍ അപ്പുവും കാവല്‍ക്കാരന്റെ നിലവിളികേട്ട് ഓടിയെത്തിയ തീയാടത്ത് ഗോപിയും ചേര്‍ന്നാണ് ക്ഷേത്രകാവല്ക്കാരന് ചന്ദ്രശേഖരനെ പുലര്‍ച്ചെ 4 മണിയോടെ ബന്ധനത്തില്‍ നിന്നും രക്ഷിച്ചത്. തലയ്ക്കുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയനാകേണ്ടിവന്ന ഗോപാലകൃഷ്ണനെ മരിച്ചതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിന് വിവരം നല്‍കുകയും പിന്നീട് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ , ജില്ലാ പോലീസ് ചീഫ് ബാലചന്ദ്രന് ഐ.പി.എസ്, തിരുവല്ല ഡിവൈഎസ്പി സാബു ഇടിക്കുള, പത്തനംതിട്ട സ്പെഷ്യല്‍ ബ്രാ്ഞ്ച് ഡി.വൈഎസ്.പി എ.വി.രാജേന്ദ്രന്, തിരുവല്ല, മല്ലപ്പള്ളി, പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥന്മാരും ഡോക് സ്ക്വാഡും വിരലടയാള വിദഗ്ധരും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഗോപാലകൃഷ്ണപിള്ളയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് 5.30 ഓടെ സംസ്ക്കരിച്ചു.
ക്ഷേത്രത്തില്‍ നടന്ന അക്രമ വിവരം അറിഞ്ഞ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് അഡ്വ. എസ്.എന്‍.ഹരികൃഷ്ണന്, ജില്ലാ കാര്യവാഹ് ജി.വിനു, സഹകാര്യകാവ് സുനില്‍, മല്ലപ്പള്ളി താലൂക്ക് കാര്യവാഹ് പി.സി.അഭിലാഷ്, ഹിന്ദു ഐക്യവേദി സംസഥാന സെക്രട്ടറി അഡ്വ.കെ.ഹരിദാസ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അമ്പോറ്റി കോഴഞ്ചേരി, ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ, നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം, വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്്ക്കല്, ജനറല്‍ സെക്രട്ടറി സി.ആര്.അനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്, എന്നിവരുള്‍പ്പെടെ ആയിരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ശ്രീദേവി വിലാസം ഹൈന്ദവ ഉടമസ്ഥതയിലുള്ള കല്ലുപ്പാറ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ മകരഭരണിയോടനുബന്ധിച്ചാണ് ശ്രീകോവിലിന് മുകളിലെ താഴികക്കുടം തങ്കത്തില്‍ പുനര്‍നിര്‍മ്മിച്ച് സ്ഥാപിച്ചത്.
ക്ഷേത്രത്തില്‍ നടന്ന അക്രമണസംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവല്ല , മല്ലപ്പള്ളി താലൂക്കുകളില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.
ശ്രീദേവി വിലാസം ഹൈന്ദവ സേവാസമിതിയുടെ ഉടമസ്ഥതിയുള്ള കല്ലുപ്പാറ ഭഗവതിക്ഷേത്രത്തില്‍ നടന്ന താഴികക്കുട മോഷണവും ക്ഷേത്ര അന്തേവാസിയുടെ കൊലപാതകത്തിലും പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. പ്രതിഷേധ ദിനാചരണത്തോടനുബന്ധിച്ച് പ്രതിഷേധ യോഗങ്ങള്‍ , പ്രകടനങ്ങള്‍, എന്നിവയും നടക്കും.
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 42 ഗ്രാം തൂക്കമുള്ള നീലകല്ലു പതിച്ച കിരീടം, 23 ഗ്രാം തൂക്കമുള്ള സ്വര്‍ണ അരമണി എന്നിവയാണ് മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നതു കണ്ടത്.
തുടര്‍ന്ന് ജീവനക്കാര്‍ ക്ഷേത്രത്തിലെ സീനിയര്‍ സബ്ഗ്രൂപ്പ് ഓഫീസര്‍ എസ്.ശ്രീകുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.
ക്ഷേത്രത്തിന്റെ തെക്കുവശത്തെ ഗേറ്റ് ചാടികടന്ന് എത്തിയ മോഷ്ടാക്കള്‍ പടിഞ്ഞാറെ നടയില്‍ മൈക്ക് സ്ഥാപിച്ചിരിക്കുന്ന ചെറിയ ടവറില്‍ കൂടി കയറി നാലമ്പലത്തിന്റെ മൂന്ന് ഓടുപൊളിച്ച് അകത്തിറങ്ങി ശ്രീകോവിലിന്റെ വാതില്‍ കുത്തിതുറക്കുകയായിരുന്നു. കോല്‍ത്താഴിട്ട് പൂട്ടാതിരുന്ന വാതിലിന്റെ മുന്‍വശത്ത് താഴിട്ട് പൂട്ടിയിരുന്ന ഗ്രില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ശ്രീകോവിലിന്റെ പടിഞ്ഞാറെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. മോഷണത്തിന് ശേഷം തെക്കുവശത്തെ വാതില്‍ തുറന്നാണ് സംഘം രക്ഷപെട്ടത്.
നാലമ്പലത്തിലേക്ക് കയറുന്നതിനിടെ ചെളിയില്‍ പതിഞ്ഞ കാല്‍പ്പാട് പടിഞ്ഞാറെ വാതിലിനു സമീപം കണ്ടെത്തി. ശ്രീകോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണ ഓടക്കുഴല്‍, പഞ്ചലോഹ വിഗ്രഹം, വെള്ളിയാഭരണങ്ങള്‍ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടില്ല. ജില്ലാ പോലീസ് ചീഫ് കെ.ജി.ജയിംസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി: ബേബി ചാള്‍സ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ദേവസ്വം വിജിലന്‍സ് എസ്പി: ഗോപകുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ രമാദേവി എന്നിവരും ക്ഷേത്രം സന്ദര്‍ശിച്ച് ജിവനക്കാരില്‍ നിന്നും തെളിവെടത്തു. ക്ഷേത്ര സുരക്ഷയില്‍ വീഴ്ചവരുത്തിയ മേല്‍ശാന്തിയടക്കം നാലുപേരെ ദേവസ്വം ബോര്‍ഡ് സസ്പെന്റു ചെയ്തു.
ഇളക്കിയ ഓടില്‍ നിന്നു മണം പിടിച്ച പോലീസ് നായ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള റോഡില്‍ കൂടി ഓടി നില്‍ക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കേസ് അന്വേഷിക്കുമെന്ന് എസ്.പി കെ.ജെ.ജയിംസ് പറഞ്ഞു.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: