തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കല്‍ നിവാസിക്കള്‍ക്ക് മറുകരയായ ചെല്ലാനത്തേക്ക് കടക്കാനുള്ള പാലം സ്വപ്നമായി അവശേഷിക്കുന്നു. കോടംതുരുത്തിനെ ചെല്ലാനം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെല്ലാനം ചേരുങ്കല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പാലം വരുന്നിടത്ത് റോഡുകള്‍ ഇരുപഞ്ചായത്തുകളിലും പൂര്‍ത്തിയായെങ്കിലും പാലം നിര്‍മാണം നടന്നിട്ടില്ല. ആലപ്പുഴ, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിത്.
കോടംതുരുത്ത് പഞ്ചായത്തില്‍ ചങ്ങരം തുടങ്ങി കടത്തു വരെയുള്ള റോഡും ചെല്ലാനം മാളികപറമ്പ് പൊഴിച്ചിറ വരെയുള്ള റോഡും പൂര്‍ത്തിയായിരിക്കുകയാണ്. ഇരു റോഡുകളും കഴിഞ്ഞ ഭരണത്തിലെ കൊച്ചി, അരൂര്‍ എംഎല്‍എമാരുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇരു പഞ്ചായത്തുകളുമായി ബന്ധിപ്പിക്കണമെങ്കില്‍ ഏകദേശം അമ്പത് മീറ്ററോളം നീളമുള്ള പാലം നിര്‍മ്മിക്കണം.
അഞ്ഞൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. കടത്തുവള്ളങ്ങളിലാണ് ഇവര്‍ മറുകര കടക്കുന്നത്. കാലവര്‍ഷത്തിലെ കടത്തുവഞ്ചി യാത്ര ഏറെ ദുരിതം നിറഞ്ഞതാണ്.
വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുക്കണക്കിന് യാത്രക്കാരാണ് ദിവസവും സഞ്ചരിക്കുന്നത്. ജനകീയാവശ്യം പരിഗണിച്ച് ചേരുങ്കല്‍ ചെല്ലാനം പാലം നിര്‍മിക്കാന്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: