ജെയിനെവ: പ്രപഞ്ചോത്പത്തിയുടെ രഹസ്യംതേടി അലയുന്ന ശാസ്ത്രലോകത്തിന് മുന്നില്‍ ആദ്യതെളിവ് അനാവൃതമായി. പ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലയായി കണക്കാക്കുന്നതും ‘ദൈവകണ’മെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ ഹിഗ്സ് ബോസോണുകളുടെ സാന്നിധ്യത്തിന് അടുത്തെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി.
ഹിഗ്സ് ബോസോണ്‍ എന്ന് കരുതാവുന്ന പുതിയ കണം കണ്ടെത്തിയതായി ബ്രിട്ടീഷ് ഗവേഷണസ്ഥാപനത്തിന്റെ തലവനായ ജോണ്‍ വൊമേഴ്സ്ലെ യൂറോപ്യന്‍ കണികാ പരീക്ഷണശാലയായ ‘സേണി’ല്‍ നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും അറിയിച്ചു. പ്രപഞ്ചത്തെ നയിക്കുന്ന അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്നതാണ് പുതിയ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ യന്ത്രവല്കൃതപരീക്ഷണശാലയായി കണക്കാക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന രണ്ട് പരീക്ഷണങ്ങളുടെ പ്രാഥമിക ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇത് വളരെ ശക്തവും നിര്‍ണായകവുമാണെന്ന് ‘ദൈവകണം’ തേടുന്ന രണ്ട് ശാസ്ത്രസംഘങ്ങളില് ഒന്നിന്റെ വക്താവായ ജോ ഇന്‍കാന്‍ ഡല യൂറോപ്യന്‍ ആണവ ഗവേഷണസംഘടന (ഡേണ്‍)യുടെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹര് എന്നിവര്‍ അറിയിച്ചു.
കണ്ടെത്തിയത് ഹിഗ്സ് ബോസോണ്‍ തന്നെയാണെന്ന് വ്യക്തമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിവരങ്ങളും വിശകലനങ്ങളും വേണ്ടിവരും. ഇക്കൊല്ലം അവസാനത്തോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കണത്തിന്റെ സവിശേഷതകള്‍ വിശകലനം ചെയ്യുകയാണ് അടുത്ത ഘട്ടം. ഹിഗ്സ് ബോസോണിനുണ്ടെന്ന് കരുതപ്പെടുന്ന പ്രത്യേകതകള്‍ പുതിയ കണത്തിനും ഉണ്ടോയെന്ന് പരിശോധിക്കും, സേണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സൈദ്ധാന്തിക തലത്തില്‍ അതീവ നിര്‍ണായകമെങ്കിലും പ്രായോഗിക തലത്തില്‍ ഹിഗ്സ് ബോസോണ്‍ എന്ന ‘ദൈവകണ’ത്തെ കണ്ടെത്താന്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ശാസ്ത്രലോകം ശ്രമം തുടരുകയാണ്.
ജെയിനെവക്ക് സമീപം ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്റ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലാണ് ഹിഗ്സ് ബോസോണ്‍ തേടിയുള്ള നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നത്.
1960കളില്‍ ബ്രിട്ടീഷ് ഊര്‍ജതന്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സാണ് ‘ദൈവകണം’ എന്ന കണിക നിലനില്‍ക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. നിര്‍ണായക പ്രഖ്യാപനം കേള്‍ക്കാന്‍ 83കാരനായ ഇദ്ദേഹവും ഇന്നലെ തിങ്ങിനിറഞ്ഞ ‘സേണ്‍’ ഒാഡിറ്റോറിയത്തില്‍ എത്തിയിരുന്നു. തന്റെ ജീവിതകാലത്ത് തന്നെ ഇത് ഉണ്ടായിരിക്കുന്നു എന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കണികകള്‍ ഒന്നിച്ചുചേര്‍ന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവന് തന്നെയും ഉണ്ടാകുന്നതെങ്ങിനെയെന്ന് ഹിഗ്സ് സിദ്ധാന്തം വിശദീകരിക്കുന്നു. ഹിഗ്സ് കണികകളുടെ സാന്നിധ്യമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിദാനമായ കണികകള്‍ സൂപ്പ്പോലെ അവശേഷിക്കുമെന്നൊക്കെ ഈ സിദ്ധാന്തം പറയുന്നു.
ദൈവകണത്തെക്കുറിച്ചുള്ള പ്രഖ്യാപനം കേള്‍ക്കാന്‍ ഊര്ജതന്ത്രജ്ഞരും, മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും രാഷ്ട്രീയപ്രവര്ത്തകരുമടക്കമുള്ള വന്‍ ജനക്കൂട്ടമാണ് ജെയിനെവയിലെയും ലണ്ടനിലെയും കോണ്‍ഫറന്‍സ് മുറികളില്‍ തിങ്ങിനിറഞ്ഞത്. ആഹ്ലാദത്തിന്റെ വേലിയേറ്റത്തിനിടയിലും ഇനിയുമേറെ പഠിക്കാനുണ്ടെന്ന തിരിച്ചറിവിലാണ് ശാസ്ത്രലോകം.
“കണികകളെപ്പറ്റി നമുക്ക് ഏറെയൊന്നും അറിവില്ല. ഇതൊരു പുതിയ യാത്രയുടെ തുടക്കം മാത്രം. ഒരധ്യായം അടച്ച നാം മറ്റൊന്ന് തുറന്നിരിക്കുന്നു”. ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്സിലെ പീറ്റര്‍ നൈറ്റ് പറഞ്ഞു.
താനൊരു വാതുവെപ്പുകാരനായിരുന്നെങ്കില് ഇത് ഹിഗ്സ് ബോസോണ്‍ തന്നെയെന്ന് ഉറപ്പിക്കുമായിരുന്നുവെന്നാണ് ഗവേഷണസംഘത്തിലെ മുതിര്‍ന്ന ഗവേഷകരില്‍ ഒരാളായ ഒലിവര്‍ ബുഷ്മുള്ളര് പറഞ്ഞത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗതിക ശാസ്ത്ര നേട്ടങ്ങളില്‍ ഒന്നായാണ് പുതിയ കണത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സംഭവം വിശേഷിപ്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: