കണ്ണൂര്‍: ജില്ലയില്‍ ദിനംപ്രതി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ നിസ്സംഗതയില്‍. ഇന്നലെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 823 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം കൂടി കൂട്ടിയാല്‍ രോഗ ബാധിതരായവരുടെ എണ്ണം ആയിരം കടക്കും. ചികിത്സ തേടിയവരില്‍ വയറല്പ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിച്ചു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കൊതുകുകളുടെ വ്യാപനവും പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനാലാണ് കൊതുകുകള്‍ പെരുകുന്നത്. നഗരസഭയും ആരോഗ്യവകുപ്പും മാലിന്യ നിക്ഷേപങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പലയിടങ്ങളിലും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അവിടെല്ലാം ഈ പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയാണ്.
കുട്ടികള്‍ക്കാണ് വ്യാപകമായി വൈറന്‍പ്പനി ബാധിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം നടക്കാത്തതിനാല്‍ ദിനംപ്രതി വൈറല്‍പ്പനി ബാധിതരാവുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലെ ശിശുരോഗ വിഭാഗത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത നിലയിലാണ്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും എണ്ണത്തിലുള്ള കുറവും ചികിത്സക്കായി എത്തുന്നവരെ കാര്യമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: