കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനം വന്ന് മൂന്ന് പ്രവൃത്തി ദിനങ്ങള്‍ കൂടി സമയം നല്കാന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. അപേക്ഷാത്തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജൂണ്‍ രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സിംഗിള്‍ ബെഞ്ച് നിശ്ചയിച്ച തീയതിയിലും ഈ കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് സി.ബി.എസ്.ഇ ഫലം വന്നശേഷം മൂന്ന് പ്രവൃത്തിദിനങ്ങള്‍ കൂടി അപേക്ഷ നല്കാന് അനുവദിക്കണമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
സംസ്ഥാനത്ത് 72,000 കുട്ടികള്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്. ഫലം വരുന്നവരെ അപേക്ഷാത്തീയതി നീട്ടിയില്ലെങ്കില്‍ ഈ കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കാന് കഴിയില്ലെന്നും കോടതി വിലയിരുത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം 42,000 സിബിഎസ്ഇ കുട്ടികള്‍ മാത്രമാണ് അപേക്ഷിച്ചതെന്നും തീയതി നീട്ടി നല്‍കുന്നത് പ്രവേശന നടപടികളെ മാത്രമല്ല ക്ലാസ് തുടങ്ങുന്നതിനെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
ഇതു ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടാണെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയോളം പ്രവേശന നടപടികള്‍ വൈകുന്നത് കാര്യമായ പ്രശ്നം ഉണ്ടാക്കില്ലെന്നും ഇതിന്റെ പേരില്‍ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് വിശദീകരിച്ചു. സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ സിലബസ് എന്നിങ്ങനെയുള്ള വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്ലസ് വണ്‍ പ്രവേശനത്തില്‍ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനത്താന് അപേക്ഷ നല്കാന് മേയ് 22 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ കുട്ടികള്‍ക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലേയും കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്കൂളിലേയും പിടിഎ പ്രസിഡന്റുമാര്‍ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് അവസാനത്തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: