ശബരിമല: ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണപ്പരുന്തിനേയും ഭക്തരുടെ കണ്ഠത്തില്‍നിന്നുയര്‍ന്ന ശരണഘോഷങ്ങളേയും സാക്ഷിയാക്കി ശബരിമലയിലെ പുതിയസ്വര്ണ്ണക്കൊടിമരത്തിനുള്ള തേക്കുതടി ആധാരശിലയില്‍ ഉറപ്പിച്ചു.
ഇന്നലെ രാവിലെ 9.40ഓടെ അയ്യപ്പസ്വാമിയെ ശരണംവിളിച്ച് വണങ്ങിയശേഷമാണ് മരത്തിന്റെ ആവരണം നീക്കി ആധാരശിലയില്ഉറപ്പിക്കലിന് ഒരുക്കം ആരംഭിച്ചത്.ഭഗവദനുഗ്രഹത്തോടെ വ്രതനിഷ്ഠരായഭക്തര് തേക്ക്മരം മെല്ലെ ഉയര്‍ത്തി തിരുനടയില്‍ തെക്ക് വടക്കായി നിലംതൊടാതെ വെച്ചശേഷം കൊടിമരത്തിന്റെ വീരകാണ്ഡത്തില് സ്വാമിയുടെ വാഹനമായ കുതിരയെ സ്ഥാപിക്കാനുള്ള സുഷിരങ്ങള്‍ ഇട്ടു.
തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന് എന്നിവര്‍ ചേര്‍ന്ന് ആധാരശിലയിലേക്ക് ശരണം വിളികളോടെ സ്വര്‍ണനാണയങ്ങള്‍ നിറച്ചു. അതിനുശേഷം വാസ്തുവിദഗ്ധന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് മരത്തിന്റെ കണക്ക് ഒന്നുകൂടി പരിശോധിച്ച് ദിശ നിശ്ചയിച്ച് നല്കി. പിന്നെ എല്ലാവരും ചേര്‍ന്ന് തേക്കുതടി മെല്ലെ ഉയര്‍ത്തി ആധാരശിലയിലേക്ക് വെച്ചു. തേക്കുതടിയുടെ അഗ്രം അന്തരീക്ഷത്തിലേക്കുയര്ന്നതോടെ പുണ്യാഹവര്ഷവുമായി പ്രകൃതിയും പ്രസാദിച്ചു.
നാല് ചാരുകല്ലുകള്‍ വെച്ച് ചുവട് ഉറപ്പിച്ച ശേഷം ചെമ്പുവടങ്ങള് കൊണ്ട് മരം കെട്ടിയുറപ്പിച്ചു. ശില്‍പ്പികളായ പരുമല അനന്തന് ആചാരി, പളനി ആചാരി, അനു അനന്തന്, ചെങ്ങന്നൂര്‍ സദാശിവന് ആചാരി, പത്തിയൂര്‍ വിനോദ് ബാബു എന്നിവരാണ് തടി ആധാരശിലയില്‍ ഉറപ്പിച്ചത്.ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ എ. എസ്. പി. കുറുപ്പ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
സന്നിധാനം മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി ,ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്,ചീഫ് എന്‍ജീനിയര്‍ ജി. മുരളീകൃഷ്ണന്, തിരുവാഭരണം കമ്മീഷണര്‍ എസ്. പാര്‍വ്വതി, കൊടിമരം സ്പെഷ്യല്‍ ഓഫീസര്‍ എസ്. അജിത്ത് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ജൂണ്‍ 25നാണ് സന്നിധാനത്ത് ധ്വജപ്രതിഷ്ഠയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: