മാവേലിക്കര: പെട്രോള്‍ പമ്പുടമയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും. ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്‍നായരെ(55) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഒന്നാം പ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയില്‍ പൂമലച്ചാല്‍ മഠത്തിലേത്ത് വീട്ടില്‍ അനു(ബോഞ്ചോ-26), രണ്ടാം പ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26), മൂന്നാം പ്രതി ചെറിയനാട് തുരുത്തിമേല്‍ പ്ലാവിള വടക്കേതില്‍ മനോജ് ഭവനത്തില്‍ മനോജ് (ഐസക്-25) എന്നിവര്‍ക്ക് ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. അനില്‍കുമാര്‍ ഉത്തരവായി.
2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷന് സമീപമായിരുന്നു കൊലപാതകം. പെട്രോള്‍ അടിക്കാനായെത്തിയ മനോജും അനുവും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. ബഹളം കേട്ട് വന്ന മുരളീധരന് നായര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഭീഷണി മുഴക്കിയാണ് പ്രതികള്‍ ഇവിടെനിന്നും പോയത്. വൈകിട്ട് ഏഴരയോടെ മുരളീധരന്‍നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന രാജീവ് ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി. തൊട്ടു പിന്നാലെ മനോജും അനുവും ബൈക്കിലെത്തി കമ്പിവടികൊണ്ട് മുരളീധരന് നായരുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മനോജ് മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്. സിഐ ജി. അജയനാഥിന്റെയും എസ്ഐ പി. രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. അഡ്വ. സുനില്‍ മഹേശ്വരന്പിള്ളയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. അഡ്വ. ആര്. രവീന്ദ്രനാഥ്, കെ.ടി. അനീഷ് മോന് എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: