കൊച്ചി: ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്ന് കോടതി ഇടപെട്ട് മോചിപ്പിച്ച അഖിലയെ പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ചു. അച്ഛന് അശോകനൊപ്പം അയക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി, ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
വൈക്കം ടിവി പുരം കാരാട്ട് ഹൗസില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയെ ഇസ്ലാമിലേക്ക് മതം മാറ്റി, സിറിയയില്‍ ഐഎസില്‍ ചേര്‍ക്കാനുള്ള പദ്ധതി കോടതി ഇടപെട്ട് തടയുകയായിരുന്നു. അഖില മതംമാറി ഹാദിയയായെന്നും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളി. സേലത്ത് ഹോമിയോ മെഡിസിന് വിദ്യാര്‍ത്ഥിയായ മകളെ കാണാനില്ലെന്ന് അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
അഖിലയെ മതം മാറ്റിയ മഞ്ചേരിയിലെ സത്യസരണി സ്ഥാപനത്തെക്കുറിച്ചും നേതൃത്വം നല്കിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വനിതാ നേതാവ് എ.എസ്. സൈനബയ്ക്കുമെതിരേ രൂക്ഷ പരാമര്‍ശങ്ങളാണ് കോടതിയുടേത്. സത്യസരണിയെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ട്.
വ്യാജരേഖയുണ്ടാക്കി, വിവാഹം നടത്തിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹം അസാധുവാണെന്ന് കോടതി വിധിച്ചത്. കേസ് നടക്കുമ്പോള്‍ കോടതി നിര്‍ദ്ദേശ പ്രകാരം അഖിലയെ എറണാകുളത്ത് ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മതംമാറിയെന്നു പറഞ്ഞിരുന്നെങ്കിലും ഹോസ്റ്റല്‍ ജീവിതകാലത്ത് അഖില ഹിന്ദു ജീവിതരീതിയിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ടുള്ള കോടതി ഉത്തരവു വന്ന ശേഷം അഖില തട്ടമിട്ടു, മതംമാറിയ തനിക്ക് വീട്ടില്‍പോകാന്‍ താല്പര്യമില്ലെന്നും പോലീസിനെ അറിയിച്ചു.
അഖിലയ്ക്കും കുടുംബത്തിനും ജീവാപായ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണിതെന്ന് സൂചനകളുണ്ട്. അഖിലയെ ഹോസ്റ്റലില്‍നിന്ന് വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹോസ്റ്റലിനു ചുറ്റും കൂടി. തുടര്‍ന്ന് കൂടുതല്‍ പോലീസ് സഹായം തേടിയാണ് പോലീസ് നീങ്ങിയത്. വൈക്കത്ത് അഖിലയുടെ വീടിന് ഡിജിപിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കനത്ത പോലീസ് കാവലുണ്ട്. വനിതാ പോലീസും സുരക്ഷയ്ക്കുണ്ട്. ബന്ധുക്കള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.
എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ എന്ന് പരിചയപ്പെടുത്തി വെള്ളിയാഴ്ച വൈകിട്ട് ചിലര്‍ അഖിലയുടെ വീട്ടിലെത്തി അച്ഛന് അശോകനോട് മകളെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകര്‍ അഖിലയോടു സംസാരിക്കുന്നത് പോലീസ് തടഞ്ഞു.
അതിനിടെ, അഖിലയുടേതെന്ന പേരില്‍ വ്യാജ കത്തുകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചിലര്‍ മാദ്ധ്യമങ്ങള്‍ക്കു നല്കി.
തിങ്കളാഴ്ച ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഹൈക്കോടതി വിധിയ്ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രഖ്യാപിച്ച മുസ്ലിം ഏകോപന സമിതി കോടതിവിധി വര്‍ഗ്ഗീയപരമായതെന്ന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: