കണ്ണൂര്‍: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് സഹകരണ ബാങ്ക് ആരംഭിക്കാനുളള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിലൂടെ പുറത്തു വരുന്നത് സിപിഎം കാലങ്ങളായി പിന്തുടര്ന്നു വരുന്ന കപട മതേതര മുഖം. ജാതിയില്ല, മതമില്ല, വര്‍ഗ്ഗ വിവേചനമില്ല തുടങ്ങിയവ നാടുനീളെ പ്രസംഗിച്ചു നടക്കുന്ന സിപിഎം നേതൃത്വം പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ മതേതരത്വത്തിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാപട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മുസ്ലീം സമുദായത്തിന് മാത്രമായി സഹകരണ മേഖലയില്‍ ബാങ്ക് ആരംഭിക്കാനുളള സിപിഎം നീക്കം.
ഇസ്ലാമിക ബാങ്ക് തുടങ്ങാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നുവെങ്കിലും നിയമ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ന്യൂനപക്ഷ പ്രീണനം ലക്ഷ്യംവെച്ച് പലിശരഹിത ഇസ്ലാമിക സഹകരണ ബാങ്കിന് കണ്ണൂരില്‍ സിപിഎം മുന്‍കയ്യെടുത്ത് തുടക്കംകുറിക്കാന്‍ നീക്കം നടത്തുന്നത്. നിലവിലുളള നിയമമനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങാനാകില്ല. ഇതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരേണ്ടതുണ്ട്. ഇതിനെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാരിനെ ഉപയോഗിച്ച് ബാങ്കിനുളള നീക്കം നടക്കുന്നത്. ബാങ്ക് ആരംഭിക്കാനുളള സിപിഎം നീക്കം നിയമപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കി വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുളള നീക്കമാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലുളളതെന്ന് വ്യക്തമാണ്. എല്ലാ കാലത്തും ന്യൂനപക്ഷ സമുദായത്തെ, പ്രത്യേകിച്ച് മൂസ്ലീം വിഭാഗത്തെ കളളപ്രചാരണങ്ങള്‍ നടത്തിയും മറ്റുമാണ് സിപിഎം കൂടെ നിര്ത്താറുളളത്. എന്നാല്‍ കളളപ്രചാരണങ്ങള്‍ ന്യൂനപക്ഷ സമുദായം തിരിച്ചറിഞ്ഞതോടെ ഏതെങ്കിലും തരത്തില്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ശ്രമം നടത്തി വരികയാണ്. കണ്ണൂരില്‍ ഫസല്‍ വധക്കേസും അരിയില്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയതുമുള്പ്പെടെയുളള സംഭവങ്ങള്‍ മുസ്ലീം സമുദായത്തെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് മുന്‍കയ്യെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരായ പാര്‍ട്ടി അനുഭാവികളുടെ പേരില്‍ സാംസ്ക്കാരിക സംഘടനകള്‍ എന്ന വിളിപ്പേരോടെ കൂട്ടായ്മകള്‍ രൂപീകരിച്ചിരുന്നു. ഇത്തരം സംഘടനകളുടെ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സെമിനാറിലാണ് ഇസ്സാമിക വിശ്വാസികള്‍ക്കു വേണ്ടി ഇസ്ലാമിക് സഹകരണ ബാങ്ക് ആരംഭിക്കുമെന്ന പ്രഖ്യാപനം സിപിഎം നേതൃത്വം നടത്തിയത്.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുവന്ന ന്യൂനപക്ഷ വിഭാഗക്കാരനായ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയായിരുന്ന വ്യക്തിയെയാണ് ബാങ്ക് രൂപീകരണത്തിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ സഹകരണ വകുപ്പിന്റെ അംഗീകാരം നേടിയെടുത്ത് പ്രവര്‍ത്തനമാരംഭിക്കാനാണ് നീക്കമെന്നറിയുന്നു. കണ്ണൂരിലെ ഏതാനും ചില നേതാക്കള്‍ മുന്‍കയ്യെടുത്ത് ന്യൂനപക്ഷത്തെ പാര്‍ട്ടിയുടെ കൂടെ നിര്‍ത്താനെന്ന പേരില്‍ ഇസ്ലാമിക ബാങ്ക് രൂപീകരിക്കാനുളള തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി ബാങ്ക് തുടങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളില്‍ ഒരു വിഭാഗം ഇതിന്റെ പേരില്‍ പാര്ട്ടിക്കെതിരാകുമെന്നും ബാങ്ക് തുടങ്ങാനുളള നീക്കം ഉപേക്ഷിക്കണമെന്നുമുളള ആവശ്യം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: