ന്യൂദൽഹി: കഴിഞ്ഞ മൂന്നുവർഷത്തിനിടെ സർക്കാർ സ്വീകരിച്ച പദ്ധതികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ മികച്ച മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളോടൊപ്പം, ആത്മവിശ്വാസത്തോടെ മുന്നേറി അഭിവൃദ്ധി കൈവരിക്കാനായെന്ന് സർക്കാർ നാലാംവർഷത്തിലേക്ക് കടക്കുന്ന വേളയിൽ അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്തിലെ എല്ലാ പൗരന്മാരിലും സർക്കാർ വളരെയധികം വിശ്വസിക്കുന്നു. അവരുടെ പിന്തുണ കൊണ്ടാണ് സർക്കാരിന് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. 125 കോടിയോളം വരുന്ന ജനങ്ങളുടെ പിന്തുണ രാജ്യത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഇലക്ട്രോണിക് ഉപകരണനിർമാണം 2013-14 കാലഘട്ടത്തിൽ 11,198 കോടിയുടേതായിരുന്നെങ്കിൽ ഇപ്പോഴത് 1,43,000 കോടിയായി ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് 2013-14ലെ 358 കി.മീറ്ററിൽ നിന്ന് ഇപ്പോൾ 2,05,404 കി.മീറ്ററായി വർധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വീറ്റിനൊപ്പം കൃഷി, മൊബൈൽ ബാങ്കിങ്, ടെലിഫോൺ സാക്ഷരത, സ്ത്രീശക്തി, മെയ്ക്ക് ഇൻ ഇന്ത്യ, ടൂറിസം, വൈദ്യുതീകരണം, സൗരോർജം, എൽ.ഇ.ഡി ബൾബ് വിതരണം തുടങ്ങിയ മേഖലകളിലെ വളർച്ചയുടെ തോത് കാണിക്കുന്ന ഗ്രാഫിക്സുകളും അദ്ദേഹം പോസ്റ്റ് ചെയ്തു. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന സർവേയിൽ ‘നരേന്ദ്ര മോദി ആപ്പി’ലൂടെ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
കൃഷി-സമുദ്രോൽപന്നങ്ങളുടെ സംസ്കരണം ലക്ഷ്യമിടുന്ന ‘സംപദ’ പദ്ധതിക്ക് അസമിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചു. 6000 കോടിയുടെ നിക്ഷേപത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അസമിലെ ഗൊഗമുഖ് ധെമാജിയിൽ ഇന്ത്യൻ കാർഷികഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നിർവഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: