തിരുവനന്തപുരം: സംസ്ഥാനത്ത് ഹാര്ഡ്വെയര്, മാര്‍ജിന്‍ഫ്രീ, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി റീട്ടെയില്‍ ഷോപ്പുകള്‍ വഴി ലൈസന്‍സില്ലാതെ ഗാര്‍ഹിക കീടനാശിനികള്‍ വില്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് തീരുമാനിച്ചു.
ഇന്‍സെക്ടിസൈഡ്സ് ആക്ട് 1968, ഇന്‍സെക്ടിസൈഡ്സ് റൂള്‍സ് 1971 എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാനത്ത് കാര്ഷികാവശ്യങ്ങള്ക്കുളള കീടനാശിനികളുടെ വിതരണത്തിനും വില്പനയ്ക്കുമുളള നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുളളത്. ഇതുപ്രകാരം കീടനാശിനികള്‍ ഉപഭോഗവസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുന്നതും വില്പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുളളതാണ്. എന്നാല്‍ സുരക്ഷിത പാക്കറ്റുകളില്‍ ലഭ്യമാകുന്ന ഗാര്‍ഹിക കീടനാശിനികള്‍ മറ്റ് ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുന്നതിലും വില്പന നടത്തുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
ഈ പഴുത് ഉപയോഗിച്ചാണ് മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലും മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഇത്തരം കീടനാശിനികളുടെ വില്പന യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നുവരുന്നത്. കീടനാശിനികളുടെ വില്പനയ്ക്കും വിതരണത്തിനും ലൈസന്‍സ് അനുവദിക്കുന്നതിനുളള പൊതുവ്യവസ്ഥകള്‍ ഗാര്‍ഹിക കീടനാശിനികള്‍ക്കും ബാധകമാണ്.
കൃഷി ഡയറക്ടറുടെ 2017 മെയ് 19ലെ ഉത്തരവിന് പ്രകാരം മേലില്‍ എല്ലാ ഗാര്‍ഹിക കീടനാശിനി വില്പന വിതരണത്തിനുമുളള ലൈസന്‍സ് നേടിയിരിക്കേണ്ടതും പകര്‍പ്പ് എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. കൃഷി വകുപ്പ് ലൈസന്‍സ് നല്കിയിട്ടുളള വിതരണക്കാര്‍ നല്കുന്ന അംഗീകൃത ഗാര്‍ഹിക കീടനാശിനി ഉത്പന്നങ്ങള്‍ മാത്രമേ ഇനിമേലില്‍ റീട്ടെയില്‍ ഷോപ്പുകളില്‍ സൂക്ഷിക്കുവാനും വില്പന നടത്തുവാനും പാടുളളു.
ഇതിനു പുറമേ, റീട്ടെയില്‍ ഷോപ്പുകള്‍ തങ്ങളുടെ അംഗീകൃത വിതരണക്കാര്‍ നല്കിയിട്ടുളള കീടനാശിനികളുടെ ലിസ്റ്റ് അടങ്ങിയ ലൈസന്‍സിന്റെ പകര്‍പ്പ് അതാതു കൃഷിഭവനുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ എല്ലാ കൃഷി ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: