മേജര്‍ ലീതുല്‍ ഗോഗോയിക്ക് സൈനികരുടെ ഇടയില്‍ ഇപ്പോള്‍ ബാഹുബലിയുടെ പരിവേഷമാണ്. നാംരൂപിലെ ബാഹുബലി. അരാജകത്വം കൊടുകുത്തിവാണ ഏപ്രില്‍ ഒന്പതിന്റെ പകല്‍ വെളിച്ചത്തില്‍ ഗോഗോയി പൊടുന്നനെ എടുത്ത ആ തീരുമാനം രക്ഷിച്ചത് നൂറോളം പേരുടെ ജീവനായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവരുടെ ജീവന് തുലാസില്‍ നില്‍ക്കെയാണ് അദ്ദേഹം വിഖ്യാതമായ ആ ചടുലനീക്കം നടത്തിയത്.
സംഭവം ലീതുലിന് ഒപ്പമുണ്ടായിരുന്ന സൈനികര്‍ വിവരിക്കുന്നതിങ്ങനെ, ”അന്ന് ശ്രീനഗര്‍ ലോക്സഭാമണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. രാവിലെ 53 രാഷ്ട്രീയ റൈഫിള്‍സിന്റെ തലവനായ ഞങ്ങളുടെ സാബ് മേജര്‍ ലീതുല്‍ ഗോഗോയിക്ക് ഒരു വിളി വന്നു. ബഡ്ഗം പോളിങ് സ്റ്റേഷനില്‍ പ്രശ്നം. ഞങ്ങളെയും കൂട്ടി അദ്ദേഹം അവിടെയെത്തി.
ആയിരത്തിഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം പോളിങ്സ്റ്റേഷന് വളഞ്ഞിരിക്കുന്നു. അവര്‍ തുടര്‍ച്ചയായി കല്ലെറിയുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥരടക്കമുള്ളവര്‍ അകത്തും പുറത്തുമായി ഭയന്നിരിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈകളില്‍ പെട്രോള്‍ ബോംബുണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ അന്തിച്ചുനിന്നു.
അപ്പോഴാണ് ആര്‍മി ജീപ്പിന് മുന്നില്‍ മുപ്പത് വാര അകലെയായി കയ്യില്‍ കല്ലുമായി നിന്ന ആ ചെറുപ്പക്കാരനെ സാബ് ശ്രദ്ധിച്ചത്. ‘പിടിയവനെ,’ അദ്ദേഹം ഗര്‍ജിച്ചു. പൊടുന്നനെ ഞങ്ങളെ അവനെ വളഞ്ഞുപിടിച്ചു. ആ ചെറുപ്പക്കാരനെ ആര്‍മി ജീപ്പിന്റെ ബോണറ്റില്‍ കയറ്റിയിരുത്തി കെട്ടിയിട്ടു. അയാളുടെ ദേഹത്ത് ഒരു പോറല്‍ പോലും ഏല്പിക്കരുതെന്ന് സാബിന് നിര്‍ബന്ധമുണ്ടായിരുന്നു.
കൂര്‍ത്ത കല്ലുകളും പെട്രോള്‍ബോംബുമായി വെറിപിടിച്ച കണ്ണുകളുമായി നിന്ന ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ അവരിലൊരുവനെ പരിചയാക്കി സാബിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ മുന്നോട്ടുനീങ്ങി. അക്രമികള്‍ പകച്ചുനിന്നു. കല്ലേറ് പൊടുന്നനെ നിലച്ചു. പലരും കൗതുകത്തോടെയും ഭയത്തോടെയും ഞങ്ങളെ തുറിച്ചുനോക്കി. കൊലവെറിയുമായി ഒത്തുകൂടിയവര്‍ പിന്നാക്കം ചിതറിമാറി.”
‘ജനാധിപത്യം തുലയട്ടെ’ എന്നായിരുന്നു ആള്‍ക്കൂട്ടത്തില്‍ ചിലര്‍ മുഴക്കിയ മുദ്രാവാക്യം. അവര്‍ ആരുടെ ആളുകളായിരുന്നു എന്ന് അറിയാന്‍ ഇപ്പോള്‍ വലിയ പ്രയാസമില്ല. കല്ലും പെട്രോള്‍ ബോംബുമായി ബഡ്ഗം പോളിങ് സ്റ്റേഷന് കത്തിക്കാന്‍ വന്ന ‘സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ക്ക് ‘വേണ്ടി പിന്നീട് രാജ്യത്താകെ ബുദ്ധിജീവികേന്ദ്രങ്ങളിലുയര്‍ന്ന നിലവിളി കേട്ടാല്‍ ധാരാളം. സയ്യിദ് അലിഷാ ഗീലാനി മുതല്‍ നമ്മുടെ സീതാറാം യെച്ചൂരി വരെയുള്ളവര്‍ സൈന്യത്തിന്റെയും മേജര്‍ ഗോഗോയിയുടെയും രക്തത്തിന് വേണ്ടി അലമുറയിട്ടു.
മുഹമ്മദ് യാസീന്‍ മാലിക്കും അരുന്ധതീ റോയിയും നാണക്കേടെന്നും മനുഷ്യത്വഹീനമെന്നും നെഞ്ചത്തടിച്ചു. മണിശങ്കര്‍ അയ്യരും ഒമര്‍ അബ്ദുള്ളയും ഭീകരര്‍ക്ക് വേണ്ടി ഉപവാസം കിടക്കുമെന്ന് പ്രഖ്യാപിച്ചു. ഭീകരസംഘടനകള്‍ക്കുവേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്ത ഇടത് ബുദ്ധിജീവികളും നേതാക്കളും ചവച്ചുതുപ്പിയ രാജ്യവിരുദ്ധപ്രസ്താവനകള്‍ കേട്ടുപഠിച്ചിട്ടെന്ന വണ്ണം പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയയും രംഗത്തെത്തി. ഒരുത്തന്റെയും ശരീരഭാഷയ്ക്കുപോലുമില്ല ഒരു വ്യത്യാസവും.
മേജര്‍ ഗോഗോയിയുടെ ഔദാര്യംകൊണ്ടുമാത്രം ജീവന് തിരിച്ചുകിട്ടിയ ആ ഇരുപത്താറുകാരന് ഫാറൂഖ് അഹമ്മദ് ദാര്‍ ഇപ്പോള്‍ പരാതിയുമായി രാജ്യവിരുദ്ധ രാഷ്ട്രീയക്കാരന്റെ വരാന്തകള്‍ കയറിയിറങ്ങുകയാണ്. സൈന്യം ഗോഗോയിയുടെ നിലപാടിനെ പ്രകീര്‍ത്തിച്ച് പുരസ്കാരം നല്‍കുന്നത് തടയണമെന്നാണ് ഭീകരവാദികളുടെ കൂലിക്കാരനായി മാറിയ അയാളുടെ ആവശ്യം.
ഗോഗോയി ഒരു ഭീരുവാണെന്ന് വരെ ചാനല്‍ക്യാമറകളുടെ മുന്നിലിരുന്ന് കുരച്ചവരുണ്ട് ഇപ്പറഞ്ഞ രാഷ്ട്രീയക്കാരുടെ ഇടയില്‍. പരാതികളും ആവലാതികളും മനുഷ്യാവകാശത്തിന്റെ മേലങ്കിയണിഞ്ഞ് തുടര്‍ച്ചയായി വന്നപ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രി അതിന് അവസാനത്തെ മറുപടി പറഞ്ഞു, ‘സൈന്യത്തിന് അറിയാം എന്താണ് ചെയ്യേണ്ടതെന്ന്. സാഹചര്യത്തിന് അനുസരിച്ച് ശരിയായ നിലപാടുകള്‍ അവര്‍ കൈക്കൊള്ളും. അതിനെ സര്‍വാത്മനാ സര്‍ക്കാര്‍ പിന്തുണയ്ക്കും.’
ഭാരതസൈന്യത്തിന്റെ ജീപ്പിന് മുകളില്‍ സൈനികര്‍ക്കും നാട്ടുകാര്‍ക്കും രക്ഷാകവചമാകാന്‍ ഭാഗ്യം ലഭിച്ചിട്ടും അത് തിരിച്ചറിയാത്ത ഫാറൂഖ് അഹമ്മദ് ദാര്‍ ഇപ്പോള്‍ വിഘടനവാദിയായ മുഹമ്മദ് അഹ്സാന് ചെയര്‍മാനായ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്റെ പിന്നാലെയാണ്.
ഇപ്പോള്‍ ദാറിനെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാക്കി സൈന്യത്തിനെതിരെ രാജ്യത്തൊട്ടാകെ അവതരിപ്പിക്കാനുള്ള നെറികേടാണ് ഇടത് കുബുദ്ധികളുടെ അടുക്കളയില്‍ വേവുന്നത്. കാശ്മീരില്‍ സൈന്യം നടത്തുന്നത് രാജ്യരക്ഷയല്ല, ഭീകരപ്രവര്‍ത്തനമാണെന്ന് പ്രചരിപ്പിക്കാനാണ് അത്തരക്കാരുടെ നീക്കം. കന്നയ്യകുമാറും സയ്യിദ് അലിഷാ ഗീലാനിയും ഏഴുന്നെള്ളിക്കപ്പെട്ട വഴികളിലൂടെയൊക്കെ കാശ്മീരിലെ ഈ കല്ലേറുകാരനും നാളെ വരവേല്‍പൊരുങ്ങും. ജീവന് കയ്യിലെടുത്ത് പിടിച്ച് നൂറുകണക്കിനാളുകളുടെ പ്രാണന് രക്ഷിക്കാനിറങ്ങിയ ലീതുല്‍ ഗോഗോയിക്കെതിരെ ജനമധ്യത്തില്‍ ഇക്കൂട്ടര്‍ വിചാരണയും തെറിക്കവിതകളുടെ കൂത്താട്ടവും നടത്തും.
പറഞ്ഞുപരത്തപ്പെട്ട കഥകളിലൂടെ ഭാരതസൈന്യത്തെ ഭയന്നുജീവിച്ചിരുന്ന കാശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ പ്രകടമായ മാറ്റമുണ്ടായത് അടല്‍ബിഹാരി വാജ്പേയ് രാജ്യം ഭരിക്കുമ്പോഴാണ്. അന്ന് സൈനികര്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അദ്ധ്യാപകരായി, അമ്മമാര്‍ക്ക് മക്കളായി. വെടിയുണ്ടകള്‍ ശത്രുക്കള്‍ക്ക് മാത്രമുള്ളതാണെന്ന് ഗ്രാമീണരെ ജീവിതം കൊണ്ട് അവര്‍ ബോധ്യപ്പെടുത്തി.
മരണം വിതച്ച പ്രളയത്തില്‍ സൈനികര്‍ അവര്‍ക്ക് ജീവിതത്തിന്റെ കരുതലായി. കാശ്മീരി ജനത ജനാധിപത്യത്തിന്റെ മഹത്വം അറിഞ്ഞ പുതിയകാലത്ത് ഭീകരവാദികള്‍ പുതിയ പരീക്ഷണത്തിലാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പരിചയാക്കുന്ന പലസ്തീനിയന്‍ കുബുദ്ധിയോടാണ് നാംരൂപിലെ ലീതുല്‍ ഗോഗോയി അപ്രതീക്ഷിത യുദ്ധതന്ത്രം പ്രയോഗിച്ചത്.
ആസാമിന്റെ ഗൗരവമാണ് ഗോഗോയി എന്ന് നാംരൂപില്‍ മുദ്രാവാക്യം മുഴങ്ങുന്നത് വെറുതെയല്ല.
ആറ് നൂറ്റാണ്ടോളം അസം വാണ അഹോം വംശത്തില്‍ പിറന്നവനാണ് ലീതുല്‍ ഗോഗോയി എന്ന് ആ നാട്ടുകാര്‍ വിഘടനവാദികളെ ഓര്‍മ്മിപ്പിക്കുന്നു. സാക്ഷാല്‍ ലാചിത് ബര്‍ഫുക്കന്റെ വംശക്കാരന്. ബ്രഹ്മപുത്രയിലെ മലവെള്ളപ്പാച്ചിലില്‍ മുഗളസൈന്യത്തിന്റെ കപ്പല്‍പ്പടയെ മുക്കിക്കൊന്ന അതേ ലാചിത് ബര്ഫുക്കന്. സരായ്ഘട്ടില്‍ മുഗളര്‍ക്ക് ശവകുടീരമൊരുക്കിയ ആസാമിന്റെ വീരപുത്രന്.
സൈനികസേവനം ലീതുല്‍ ഗോഗോയി സ്വയം തെരഞ്ഞെടുത്തതാണ്. വ്യവസായനഗരമായ നാംരൂപില്‍ കൃഷിയും കച്ചവടവും ജീവിതമാക്കിയ ധര്‍മേശ്വര്‍ ഗോഗോയിയുടെയും സ്വര്‍ണലതയുടെ മൂന്ന് മക്കളില്‍ ഇളയവനായ ലീതുല്‍ കേട്ടുവളര്‍ന്നത് ആസാമിന്റെ പ്രൗഢിയില്‍ അഹോം വംശജര്‍ ചോരകൊണ്ടെഴുതിച്ചേര്‍ത്ത വിജയചരിത്രമാണ്.
പാക് ചതിയില്‍ കുടുങ്ങിയ കുല്ഭൂഷണ് ജാദവിന് വേണ്ടി ഒരു വാക്ക് ഉരിയാടാത്ത രാജ്യദ്രോഹികള്‍ ഇപ്പോള്‍ കളം നിറയുന്നത് ഗോഗോയിയുടെ രക്തത്തിന് വേണ്ടിയാണ്. എന്നാല്‍ കാലം മാറിയെന്ന് സൈന്യം അവരെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ വിമര്‍ശനങ്ങളെയും തള്ളി ബഡ്ഗമിലെ ധീരതയ്ക്ക് സൈന്യം ഗോഗോയിക്ക് നല്കിയ ആദരവ് അതിന്റെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: