പെരുമ്പളം: അക്ഷയകേന്ദ്രം അടച്ചുപൂട്ടി. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനാകാതെ ദ്വീപ് നിവാസികള്‍ ദുരിതത്തില്‍. ഒരുവര്‍ഷം മുന്‍പാണ് പഞ്ചായത്തിലെ ഏക അക്ഷയ കേന്ദ്രം അടച്ചുപൂട്ടിയത്.
പകരം സംവിധാനം ഒരുക്കാന്‍ അധികാരികള്‍ തയാറാകാത്തത് മൂലം സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കായി പ്രദേശവാസികള്‍ മറുകരയെ ആശ്രയിക്കേണ്ട സ്ഥിതിയായി. ഒരുതവണ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് കാര്‍ഡ് പുതുക്കാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ ഇതിന് വിരുദ്ധമായി അക്ഷയകേന്ദ്രം വഴി വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന ഉദ്യോഗസ്ഥരുടെ കടുപിടുത്തമാണ് ജനങ്ങലെ വലയ്ക്കുന്നത്.
13 വാര്‍ഡുകളാണ് പഞ്ചായത്തില്‍ ഉള്ളത്. 10,000 ഓളം പേരാണ് ദ്വീപില്‍ കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിക്കുന്നവരാണ്. പാണാവള്ളിയിലോ, പൂത്തോട്ടയിലോ എത്തി അക്ഷയകേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കേണ്ട സ്ഥിതിയാണ്. കടുത്ത സാമ്പത്തിക, സമയ നഷ്ടമാണ് നാട്ടുകാര്‍ക്ക് ഇതുമൂലം ഉണ്ടാകുന്നത്.
ജില്ലാ കളക്ടര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് തങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: