തൃശൂര്‍: കഥകളിയരങ്ങിലെ നായകപ്പെരുമക്ക് 80 വയസ്സ്. കല്ലുവഴിച്ചിട്ടയുടെ സൗന്ദര്യ സങ്കല്പങ്ങളുമായി കഥകളി അരങ്ങില്‍ പച്ചവേഷങ്ങളില്‍ നിറഞ്ഞ കലാമണ്ഡലം ഗോപിയാശാന് 80 വയസ്സ് പൂര്‍ത്തിയാവുന്നു. കര്‍ക്കശമായ കളരിച്ചിട്ടകളിലുറച്ച കഥകളിലും ഇതിവൃത്തപ്രധാനവും ജനപ്രിയവുമായ കഥകളിലും ഒരുപോലെ തിളങ്ങുന്ന നടനവിസ്മയമാണ് കലാമണ്ഡലം ഗോപി.
ആധുനിക കഥകളിയുടെ പരമാചാര്യന് പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ശിഷ്യനായി കഥകളി സ്വായത്തമാക്കിയ ഗോപി ജീവിതകാലമത്രയും കളിയരങ്ങില്ത്തന്നെയാണ് കഴിച്ചുകൂട്ടിയത്.
1937 മെയ് 21ന് ഇടവമാസത്തിലെ അത്തം നക്ഷത്രത്തില്‍ ജനിച്ച ഗോപിക്ക് ഇപ്പോള്‍ വയസ്സ് 80. പ്രായത്തിന്റെ ദൗര്‍ബല്യങ്ങള്‍ തളര്‍ത്താത്ത മനസ്സുമായി ഇന്നും കളിയരങ്ങില്‍ നടനവിസ്മയമായി നിറയുന്നു ആരാധകരുടെ ഗോപിയാശാന്.
കല്ലുവഴിച്ചിട്ടയുടെ സങ്കേതങ്ങളില്‍ ഉറച്ചുനിന്ന് തന്റേതായ ആവിഷ്കരണ ശൈലി ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് അദ്ദേഹം. 80-ാം പിറന്നാളിനോടനുബന്ധിച്ച് ജൂണ്‍ ഒന്നുമുതല്‍ നാല് ദിവസങ്ങളിലായി തൃശൂരില്‍ അശീതി പ്രണാമം എന്നപേരില്‍ വിപുലമായ ആഘോഷപരിപാടികളാണ് സുഹൃദ്-ശിഷ്യ സംഘങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
എം.ടി.വാസുദേവന്‍നായര്‍, ഗുരു ചേമഞ്ചേരി, വി.പി.ധനഞ്ജയന്, ശാന്ത ധനഞ്ജയന്, നെടുമുടിവേണു, മട്ടന്നൂര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരും മന്ത്രിമാരും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കും. നാല് ദിവസങ്ങളിലായി നളചരിതം, കുചേലവൃത്തം, ലവണാസുരവധം, കീചകവധം തുടങ്ങിയ കഥകള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: