തിരുവനന്തപുരം: പോലീസിലെ രഹസ്യ വിവരങ്ങള്‍ വിവരാകാശ നിയമപ്രകാരം നല്‍കണമെന്ന് ഡിജിപി സെന്‍കുമാറിന്റെ ഉത്തരവ്. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നാണ് സെന്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദ്ദേശം.
ഇതോടൊപ്പം ഉദ്യോഗസ്ഥരുടെ അഴിമതി, മനുഷ്യാവകാശ ലംഘനം, ഉദ്യോഗസ്ഥരുടെ ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും നിര്‍ദ്ദേശം നല്കി. ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നിലവില്‍ നല്‍കാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്.
അതേസമയം, ഡിജിപിയുടെ ഉത്തരവിനെതിരെ ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു.ഡിജിപിയും പോലീസ് ആസ്ഥാനത്തെ സര്‍ക്കാര്‍ അനുകൂലികളായ ജീവനക്കാരും തമ്മില്‍ അടുത്ത ഏറ്റുമുട്ടലിന് പുതിയ ഉത്തരവ് വഴിതെളിച്ചിട്ടുണ്ട്.
സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ സ്ഥലംമാറ്റ ഉത്തരവ് വിവാദമായിരുന്നു. ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീനകുമാരിയെ സ്ഥലംമാറ്റിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് സെന്‍കുമാറിന്റെ ഉത്തരവ് മരവിപ്പിച്ചു. ഇതിനു പിന്നാലെ സ്ഥലംമാറ്റ ഫയലുകള്‍ തന്നെ കാണിക്കുന്നില്ലെന്ന് പറഞ്ഞ് എഡിജിപി ടോമിന് ജെ. തച്ചങ്കരിയുമായി സെന്‍കുമാര്‍ വലിയ വാഗ്വാദം നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് ടി ബ്രാഞ്ചിലെ വിവരാവകാശവുമായി ബന്ധപ്പെട്ട അടുത്ത വിവാദം.
സെന്‍കുമാറിന്റെ ഡിജിപി നിയമന കേസില്‍ ടി ബ്രാഞ്ചില്‍ നിന്നു പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം, ജിഷ കേസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. ഇതാണ് പുതിയ ഉത്തരവ് നല്‍കാനുണ്ടായ സാഹചര്യം. എന്നാല്‍ ഉത്തരവ് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്ന് ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. 2009 ല്‍ അന്നത്തെ ഡിജിപി ജേക്കബ്ബ് പുന്നൂസ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയിരുന്നതായും അത് ജീവനക്കാരെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു വെന്നുമാണ് സെന്‍കുമാര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: