അമ്പലപ്പുഴ: മലയാളിക്ക് ചിരി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴയില്‍ സ്ഥാപിച്ചതെന്ന് തപസ്യ കലാ സാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍. തപസ്യ സംഘടിപ്പിക്കുന്ന ആക്ഷേപ ഹാസ്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുഞ്ചന്‍ നമ്പ്യാര്‍ ഫാക്ടറി സ്ഥാപിക്കുന്ന കാലത്ത് ഇന്‍ക്വിലാബ് വിളിക്കുന്നവരും കൊടിപിടിക്കുന്നവരും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഇതും പൂട്ടുമായിരുന്നു. ആക്ഷേപഹാസ്യം നമ്പ്യാര്‍ക്കു കിട്ടിയത് ചാക്യാരില്‍ നിന്നുമായിരുന്നു. എന്നാല്‍ ചാക്യാര്‍ കൂത്ത് ജനകീയമായില്ല. ആക്ഷേപഹാസ്യത്തെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
പല പകല്‍ മാന്യന്മാരെയും തേജോവധം ചെയ്താണ് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ നമ്പ്യാര്‍ പൊരുതിയത്. അമ്പലപ്പുഴയുടെ പതക്കമായിരുന്നു നമ്പ്യാര്‍. ആര്‍ക്കും അത് മോഷ്ടിക്കാന്‍ പറ്റില്ല. കലയും ശിലകളും ഇന്ന് മതം മാറിപ്പോകുന്നു. നമ്മുടെ സംസ്കാരം നമുക്ക് മാത്രമുള്ളതാണ്. ഇത് വന്നുകയറിയ കള്ളന്മാര്ക്ക് സ്വന്തമാക്കാന്‍ അവസരം നല്കാതിരിക്കണം. ചിരി എന്ന മരുന്ന് കൃത്യമായി സേവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ ചെങ്ങന്നൂര്‍ ഉപജില്ലാ അദ്ധ്യക്ഷന്‍ ഡോ. പ്രദീപ് ഇറവങ്കര അദ്ധ്യക്ഷനായി. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി തിരൂര്‍ രവീന്ദ്രന്, ശില്പശാല ഡയറക്ടര്‍ അമ്പലപ്പുഴ സുരേഷ് വര്‍മ്മ, സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, പ്രഭു അമ്പലപ്പുഴ എന്നിവര്‍ സംസാരിച്ചു. കഥാപ്രസംഗത്തിലെ ഹാസ്യരസം എന്ന വിഷയത്തില്‍ ആര്യാട് വല്ലഭദാസ്, വിനോദ് ചമ്പക്കര തുടങ്ങിയവര്‍ സംസാരിച്ചു. ശില്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: