കോട്ടയം: അക്ഷര നഗരിയിലെ താരസംഗമത്തിന് അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ‘ജന്മഭൂമി’യുടെ പ്രഥമ സിനിമാ പുരസ്കാരങ്ങളും ‘ലെജന്‍ഡ്സ് ഓഫ് കേരള’ അവാര്‍ഡുകളും ഇന്ന് വൈകിട്ട് അഞ്ചിന് ബസേലിയസ് കോളജ് മൈതാനിയില്‍ നടക്കുന്ന താരോത്സവത്തില്‍ സമര്‍പ്പിക്കും.
അത്യാധുനിക ദൃശ്യസംവിധാനത്തോടെയുള്ള സ്റ്റേജാണ് സജ്ജമായിരിക്കുന്നത്. രണ്ട് തട്ടിലായി സംവിധാനം ചെയ്തിരിക്കുന്ന സ്റ്റേജില്‍ വിവിധ കലാപരിപാടികള്‍ മാറിമാറി നടക്കും. വിശിഷ്ടാതിഥികള്‍ സംയുക്തമായി ദീപം തെളിയിച്ചശേഷം എസ്. രമേശന് നായരുടെ രംഗപൂജാ ഗാനത്തോടെയാണ് താരോത്സവത്തിന് തുടക്കമാവുക.
കര്‍മ്മരംഗത്ത് ലോകത്തിനു തന്നെ മാതൃകകളായി മാറിയ മലയാളികളുടെ പ്രിയങ്കരന്‍ മോഹന്‍ലാലിനും മെട്രോമാന് ഇ. ശ്രീധരനും ജന്മഭൂമിയുടെ പ്രഥമ ‘ലെജന്‍ഡ് ഓഫ് കേരള’ പുരസ്ക്കാരം സമ്മാനിക്കും. പി. നാരായണന് ദേശബന്ധു പുരസ്കാരം സമ്മാനിക്കും. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയെ ആദരിക്കും.
വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജി. സുരേഷ്കുമാര്‍, കെ.ജി. മന്മഥന് നായര്‍, കെ.എന്‍. ആനന്തകുമാര്‍, ആശ ശരത്, അജയന് പുല്ലാട്, ടി.വി. അനില്‍കുമാര്‍ എന്നിവര്‍ക്ക് പ്രതിഭാശ്രീ പുരസ്കാരം നല്‍കും. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ഡോ.ബി.ജി. ഗോകുലന്, ജേക്കബ് ചെറുവള്ളി എന്നിരെ ആദരിക്കും. 2016ലെ ജന്മഭൂമി സിനിമാ അവാര്‍ഡുകളും സമ്മാനിക്കും.
സിനിമാ, സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന താരനിശ പരിപാടിയെ വര്ണശബളമാക്കും. ബസേലിയസ് കോളേജ് മൈതാനത്ത് ഒരുക്കിയിരിക്കുന്ന പടുകൂറ്റന്‍ പന്തലിലേക്ക് പാസ് മൂലമാണ് പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: