കോഴിക്കോട്; ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗം കെ.കെ.രാഗേഷിനെ പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. ആദ്യമായാണ് കേസില്‍ ഒരു സംസ്ഥാന സമിതി അംഗത്തെ അന്വേഷണ സംഘം പ്രതി ചേര്‍ക്കുന്നത്.
കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ടി.പിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന് കരുതുന്ന പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതാണ് രാഗേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന് ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെ പ്രതി ചേര്‍ത്തത്. രാഗേഷ് പറഞ്ഞത് അനുസരിച്ചാണ് കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചതെന്നായിരുന്നു ശശിയുടെ മൊഴി.
നേരത്തെ രാഗേഷിനെ ഈ കേസില്‍ ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചെങ്കിലും ആരോഗ്യകരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിവായിരുന്നു. അതിനിടെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തു. പൊന്നത്ത് കുമാരന്, രാജന്, കളത്തില്‍ യൂസഫ് എന്നിവരാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: