കൊച്ചി: തലാഖും ജീവനാംശവും സംബന്ധിച്ച് ഷാബാനോ കേസില്‍ ചരിത്ര പ്രസിദ്ധമായ സുപ്രീം കോടതി വന്നത് 32 വര്‍ഷം മുമ്പായിരുന്നു; 1985 ഏപ്രില്‍ 23ന്. അതിന്റെ ചുവടുപിടിച്ച് ശരീയത്ത് നിയമവും മുത്തലാഖും മുസ്ലിം സമുദായംതന്നെ സജീവ ചര്‍ച്ചാ വിഷയമാക്കിയിരിക്കെ, കേരള ഹൈക്കോടതിയില്‍നിന്ന് 2017 മെയ് 24 ന് വന്ന ഡിവിഷന് ബഞ്ചിന്റെ അഖില ഹേബിയസ് കോര്‍പ്പസ് വിധി മറ്റൊരു ചരിത്രം കുറിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം, ‘ലൗജിഹാദ്’ എന്നു വിളിക്കപ്പെടുന്ന വഞ്ചനാ വിവാഹം, ഭീകര പ്രവര്‍ത്തനം, അതിനുള്ള അന്താരാഷ്ട്ര ബന്ധം, അതിനുപിന്നിലെ സാമ്പത്തിക പിന്തുണ, അതില്‍ മത സ്ഥാപനങ്ങളുടെ സഹായം, പോലീസ് അന്വേഷണത്തിലെ പിടിപ്പുകേട് തുടങ്ങി സമൂഹത്തിലെ ഒട്ടേറെ പ്രശ്നങ്ങളുടെ വേരറുക്കാനുതകുന്നതാണ് ജസ്റ്റീസുമാരായ കെ. സുരേന്ദ്ര മോഹന്റെയും ജസ്റ്റീസ് കെ. അബ്രഹാം മാത്യുവിന്റെയും 91 പേജ് വിധി.
സേലത്ത് പഠിച്ചിരുന്ന ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അഖിലയെ നിര്‍ബന്ധിച്ച് മതം മാറ്റി, വ്യാജ വിവാഹം നടത്തി, സിറിയയിലേക്ക് ഭീകര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയാക്കിക്കടത്താന്‍ ശ്രമമുണ്ടെന്ന് ആശങ്കപ്പെട്ട് പിതാവ് വൈക്കം സ്വദേശി കെ. എം. അശോകന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് കേസ് വിശകലനം നടത്തി കോടതി കണ്ടെത്തിയത്. വിവാഹത്തിന്റെ പേരില്‍ വഞ്ചന നടക്കുന്നതായും കോടതി പറഞ്ഞു.
ഇതിനു പിന്നില്‍ സംഘടിതരായ, അജ്ഞാതര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പണമൊഴുക്കുന്നുണ്ടെന്നും കോടതി പറയുന്നു. പോലീസ് അന്വേഷണം അടിസ്ഥാനമാക്കിയാണ് കോടതി നിഗമനം. പോലീസ് മേധാവിക്കു വേണ്ടി ഹാജരായ പ്ലീഡര്‍ പി. നാരായണന്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പ്രത്യേക പ്രോസിക്യൂട്ടര്‍ എം. അജയ് തുടങ്ങിയവര്‍ നല്കിയ ആധികാരിക വിവരങ്ങളും അടിസ്ഥാനമാക്കിയാണ് വിധി.
അഖിലയെ പെരിന്തല്‍മണ്ണയിലും മഞ്ചേരിയിലും കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും കൊല്ലം സ്വദേശിയായ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നും ഗള്‍ഫു വഴി സിറിയയിലേക്കോ മറ്റോ കടത്തി, ഭീകര സംഘടനയില്‍ അംഗമാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നുവെന്നും കോടതി കണ്ടെത്തി. അഖിലയെ അച്ഛനൊപ്പം വിടാന്‍ നിര്‍ദ്ദേശിച്ചതുമാത്രമല്ല വിധിയുടെ പ്രാധാന്യം.
തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മതസ്ഥാപനത്തിന്റെ പ്രവര്‍ത്തനം കോടതി തുറന്നുകാട്ടി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ വിവിധ സംഘടനകളുടെ സംസ്ഥാനത്തെ മതതീവ്രവാദ പ്രവര്‍ത്തനവും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി അവയ്ക്കുള്ള ബന്ധവും കോടതി കണ്ടെത്തി. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശവും നല്കി.
ശരീയത്ത് പ്രകാരം നടത്തിയ വിവാഹം അസാധുവും നിലനില്‍ക്കാത്തതുമാണെന്ന് കോടതി വിധിച്ചുവെന്ന ആരോപണം മാത്രമാണ് ചില മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്നതെങ്കിലും അതിഗുരുതരമായ വിഷയങ്ങളാണ് കോടതിവിധിയില്‍ പുറത്തുവന്നിരിക്കുന്നത്.
വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവിധ മുസ്ലിം സംഘടനകളുടെ നിലപാട്. എങ്കില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൗരവം വരും. ഹൈക്കോടതിവിധിയിലെ കണ്ടെത്തലുകള്‍ പ്രകാരം ഉന്നത കോടതി ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് സമഗ്ര അന്വേഷണം നടത്തിച്ചേക്കുമെന്നാണ് നിയമജ്ഞരുടെ നിഗമനം. സര്‍ക്കാര്‍ പ്ലീഡറുടെ കോടതിയിലെ വിശദീകരണം, ഡിജിപി തലത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിതുറക്കും. ഹൈക്കോടതി നിര്‍ദ്ദേശം അങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: