ബെംഗളൂരു: ആധാറിനിത്ര വിലയൊന്നുമില്ല, കിട്ടാന്‍ ബുദ്ധിമുട്ടുമില്ല. ബെംഗളൂരു നഗരത്തിലാണെങ്കില്‍ പ്രത്യേകിച്ച്. കഴിഞ്ഞ ദിവസം പിടിയിലായ മൂന്നു പാക്കിസ്ഥാനികള്ക്കുമുണ്ടായിരുന്നു ആധാര്‍ കാര്‍ഡ്. ഒരാള്‍ക്ക് കിട്ടിയതാകട്ടെ 100 രൂപയ്ക്ക്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കിറോണ്‍ ഗുലാം അലി, ഖാസിഫ് ഷംസുദ്ദീന്, സാമിറ അബ്ദുള്‍ റഹ്മാന്, മലയാളിയായ മുഹമ്മദ് ഷിഹാബ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ബെംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ചിനാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. ഇടനിലക്കാര്‍ വഴിയാണ് ഇതു ലഭിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും എടുത്തു തരാമെന്ന് ഇടനിലക്കാര്‍ സമ്മതിച്ചവെന്ന് മുഹമ്മദ് ഷിഹാബ് അറിയിച്ചതായും പോലീസ് പറഞ്ഞു.
ദക്ഷിണ ബെംഗളൂരുവില്‍ ഇവര്‍ അറസ്റ്റിലായ വീട്ടിലെ വിലാസം വച്ചാണ് ആധാര്‍ കാര്‍ഡ് തയാറാക്കിയിരിക്കുന്നത്. ജനുവരിയില്‍ ലഭിച്ചുവെന്നാണ് കരുതുന്നത്. ആദ്യം അഞ്ഞൂറ് രൂപ ഇടനിലക്കാരന് ആവശ്യപ്പെട്ടു. വിലപേശി ഒന്നിന് നൂറു രൂപ വച്ച് മുന്നൂറ് രൂപയ്ക്ക് കാര്യം നടന്നു. രേഖകളൊന്നും വേണ്ടി വന്നില്ല. അയല്‍വാസികളും സഹായിച്ചു.
ഉദ്യോഗസ്ഥ തലത്തിലും ഇടപെടലുണ്ടായില്ല. നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇവര്‍ക്ക് ആധാര്‍ ലഭിച്ചതെന്നും, അതേക്കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം, അറസ്റ്റിലായവരുടെ പാക്കിസ്ഥാനിലെ വിലാസം തേടി ബെംഗളൂരു പോലീസ് ദല്‍ഹിയിലെ പാക് എംബസിക്ക് കത്തു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: