ന്യൂദല്‍ഹി: ആന്ധ്രയില്‍ കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്. എന്നാല്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷയും വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ അമ്മയുമായ വൈ.എസ്.വിജയലക്ഷ്മി പറഞ്ഞു. തന്റെ ഭര്‍ത്താവും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മികച്ച പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും വിജയലക്ഷ്മി ചൂണ്ടിക്കാട്ടി. വൈഎസ്ആറിന്റെ നയങ്ങളാണ് കോണ്‍ഗ്രസിന് വോട്ട് നല്കാന് ജനങ്ങളെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടാകില്ലെന്നും എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ അംഗമാകാന്‍ ആരെത്തിയാലും സ്വാഗതം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
2014 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കുമെന്നും ജനങ്ങളിലെത്താന്‍ പാര്‍ട്ടിക്ക് കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ജഗന് മോഹന്‍ റെഡ്ഡി ജയിലില്‍ ആയതിനെത്തുടര്ന്നുണ്ടായ സഹതാപതരംഗമാണ് ഉപതെരഞ്ഞെടുപ്പില്‍ വൈ എസ് ആര് കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം നല്കിയെതെന്ന ആരോപണം അവര്‍ നിഷേധിച്ചു. സംസ്ഥാനത്തെ ഓരോ കുടുംബവും വൈഎസ്ആര്‍ രാജശേഖരറെഡ്ഡി പ്രാവര്‍ത്തികമാക്കിയ നയങ്ങളുടെ ഗുണഭോക്താക്കളാണെന്നും തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകമതാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: