ന്യൂദല്‍ഹി: ഇസ്രയേലിന്റെ സഹായം വേണം, അതിന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ അതു പുറത്തറിഞ്ഞാല്‍ മുസ്ലീം ലോകം വിമര്‍ശിക്കുമോ എന്നു സംശയം. അതു കൊണ്ട് അതു മറച്ചു വെക്കാനുള്ള ശ്രമം..
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇത്തരത്തിലൊരു നീക്കം നടത്തിയതിന്റെ രേഖകള്‍ പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശനത്തിനു തയാറെടുക്കുന്ന അവസരത്തിലാണ് ഈ രേഖകള്‍ പുറത്തു വന്നതെന്നാണ് ശ്രദ്ധേയം.
ഇന്ത്യയുടെ ചരിത്രത്തിലെ വളരെ നിര്‍ണായകമായ സമയമായിരുന്നു അത്. 1962, ചൈനയുമായുള്ള സംഘര്‍ഷം ഏറ്റവും രൂക്ഷമായ ഘട്ടം. അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുരിയോണിനോടു സഹായമഭ്യര്‍ഥിച്ച് നെഹ്റു എഴുതിയ കത്താണ് പുറത്തു വന്നത്. ഇസ്രയേല്‍ വിദേശകാര്യമന്ത്രായലത്തിന്റെ നയതന്ത്രരേഖകളുടെ ശേഖരത്തില്‍ നിന്നാണ് ഇതു കണ്ടെത്തിയത്.
1962 നവംമ്പര്‍ 18നാണ് നെഹ്റു ആദ്യ കത്തയച്ചത്. ചൈനയുമായുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള സൂചനയും ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു എന്ന നിലപാടുമായിരുന്നു ഈ കത്തില്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലപ്പോഴും നെഹ്റുവും ബെന്‍ ഗുരിയോണും ഈ പ്രശ്നത്തില്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്.
ഇന്ത്യക്ക് പൂര്‍ണ പിന്തുണ അറിയിച്ചുള്ള മറുപടികളാണ് ഇസ്രയേലില്‍ നിന്നു വന്നിരുന്നത്. ചൈനയെ നേരിടാന്‍ ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ ആവശ്യപ്പെട്ട് മറ്റൊരു കത്ത് നെഹ്റു അയച്ചു. എന്നാല്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മോശമാകാന്‍ നെഹ്റു ആഗ്രഹിച്ചതുമില്ല. ഇസ്രയേലിന്റെ ദേശീയ പതാക പറപ്പിക്കാത്ത കപ്പലില്‍ ആയുധങ്ങള്‍ എത്തിക്കണം എന്നായിരുന്നു അഭ്യര്‍ഥന. എന്നാല്‍ ഇത് ഇസ്രയേല്‍ പ്രധാനമന്ത്രി തള്ളി.
പതാകയില്ലെങ്കില്‍ ആയുധവുമില്ല എന്നായിരുന്നു ബെന്‍ ഗുരിയോണിന്റെ മറുപടി. ഒടുവില്‍ ഇന്ത്യ വഴങ്ങി. ഇസ്രയേലിന്റെ ദേശീയ പതാക പാറിയ കപ്പലില്‍ത്തന്നെ ആയുധങ്ങള്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: