ചാരുംമൂട്: പാറ്റൂര്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത് മിനിട്ടുകള്‍ക്കകം പ്രധാന പൈപ്പ് ലൈന്‍ പൊട്ടി. ഇതിനെ തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത് മുപ്പതു വര്‍ഷം പഴക്കമുള്ള കാസ്റ്റ് അയണ്‍ പൈപ്പുകളാണെന്നും ഇത് മാറ്റിയില്ലെങ്കില്‍ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുമെന്ന് കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്ത ഉടന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പമ്പിങ് ആരംഭിച്ചു. മിനിട്ടുകള്‍ക്കകം പാറ്റൂര്‍ ജങ്ഷനു വടക്ക് പവര്‍ ഹൗസിനു സമീപത്തുകൂടി പോകുന്ന പൈപ്പ് ലൈന്‍ തകര്‍ന്ന് കുടിവെള്ളം പാറ-ഇടപ്പോണ്‍ റോഡിലൂടെ ഒഴുകി.
വിവരം അറിഞ്ഞ ഉടന്‍ മോട്ടോര്‍ ഓഫ് ചെയ്തു. ഈ ഭാഗത്ത് പൈപ്പ് മാറ്റാതെ ശുദ്ധജല സംഭരണ ശാലയില്‍ വെള്ളം എത്തില്ല. അതിനാല്‍ പദ്ധതി പ്രയോജനം ലഭിക്കാന്‍ ജനങ്ങള്‍ക്ക് ഇനിയും ഏറെ നാള് കാത്തിരിക്കേണ്ടിവരും. നൂറനാട്, ചുനക്കര, പാലമേല്‍, താമരക്കുളം ഗ്രാമ പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ തുടങ്ങിയത്.
ആവശ്യം മനസ്സിലാക്കി ജനങ്ങള്‍ മുന്‍കൈയ്യെടുത്ത് ഇറങ്ങിയാല്‍ ഏതു വന്‍കിട പദ്ധതിയും എളുപ്പം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി മാത്യു.ടി. തോമസ് അദ്ധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്. രാജേഷ് എംഎല്‍എ, മുന്‍ എംഎല്‍എ മാരായ കെ.കെ. ഷാജു, പി.കെ. കുമാരന്, ജില്ലാ കളക്ടര്‍ വീണമാധവന്, സി.എസ്. സുജാത, കെ. രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: