കണ്ണൂര്‍: കാലിച്ചന്തകള്‍ വഴി അറവുമാടുകളുടെ വില്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ കണ്ണൂര്‍ നഗരത്തില്‍ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി. രതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെയാണ് ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി എസ്ഐ കേസെടുത്തത്.
പൊതുസ്ഥലത്ത് ആളുകള്‍ക്ക് അസൗകര്യം ഉണ്ടാകുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 120 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ലംഘിച്ചിട്ടും നിസ്സാര വകുപ്പ് ചുമത്തിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷയ്ക്ക് അര്‍ഹരാണ്. ജാമ്യമില്ലാത്ത കുറ്റവുമാണ്. ഇതൊന്നും പോലീസ് പരിഗണിച്ചില്ല എന്നാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ് സംഘം പ്രാകൃത സമര മാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസിനുള്ളിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്. ലോറിയില്‍ പശുവിനെ കൊണ്ടുവന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്നവരുടെ മുന്നില്‍വെച്ച് വെട്ടിക്കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: