ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ കുടുംബത്തിലും ഞാന്‍ അംഗമായതുപോലെ തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയൊ പ്രഭാഷണം ‘മന് കീ ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മന് കീ ബാത് ആരംഭിക്കുമ്പോള്‍ അങ്ങനെ ചിന്തിച്ചതേയില്ലായിരുന്നു. ഞാന്‍ വീട്ടിലെത്തി അവിടത്തെ കാര്യങ്ങള്‍ പറയുന്നുവെന്നു തോന്നുന്നതായി നൂറുകണക്കിന് കുടുംബങ്ങളാണ് എഴുതി അറിയിച്ചിട്ടുള്ളത്, മോദി പറഞ്ഞു.
വിവിധ മതങ്ങളിലും വിഭാഗങ്ങളിലുമുള്ളവര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റംസാന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈശ്വരനില്‍ വിശ്വസിക്കുന്നവരും നിഷേധിക്കുന്നവരും, വിഗ്രഹാരാധന നടത്തുന്നവരും എതിര്‍ക്കുന്നവരുമെല്ലാം ഇവിടെ ജീവിക്കുന്നു. എല്ലാ വിചാരധാരകളും ആരാധനാരീതികളും പാരമ്പര്യങ്ങളും ഒന്നിക്കുന്നു.
പുതിയ തലമുറ നമ്മുടെ ചരിത്രത്തെ, സ്വാതന്ത്ര്യ സമരസേനാനികളെ, ഈ രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ആളുകളെ അറിയാനാഗ്രഹിക്കുന്നുവെന്നതില് സന്തോഷമുണ്ടെന്നു പറഞ്ഞ മോദി, ജന്മദിനത്തില് വീര സവര്‍ക്കറെ അനുസ്മരിച്ചു.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മരം നടണം. അതിനായി എല്ലാവരും രംഗത്തിറങ്ങണം. ഈ ദിനത്തോടനുബന്ധിച്ച് മാലിന്യ സംസ്കരണത്തിന് പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കും. നാലായിരം നഗരങ്ങളില്‍ ഖരമാലിന്യവും, ദ്രവമാലിന്യവും ശേഖരിക്കാന്‍ യോജിച്ച സംഭരണികള്‍ ലഭ്യമാക്കും. 21ന് മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ കുടുംബത്തിലെ മൂന്നു തലമുറയിലുള്ളവര്‍ ഒരുമിച്ച് യോഗ ചെയ്യണം. ജൂണ്‍ ഒന്നു മുതല്‍ ഇതിനായി പരിശീലനം തുടങ്ങണം, പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: