മാഡ്രിഡ്: കോച്ച് ലൂയിസ് എന്റിക്വയ്ക്ക് മനസില്‍ കോറിയിടാനൊരു അവിസ്മരണീയ വിജയം സമ്മാനിച്ച് ബാഴ്സലോണ സ്പാനിഷ് കിങ്ങ്സ് കപ്പ് സ്വന്തമാക്കി. അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ നെയ്മറും അരങ്ങുവാണ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഡിപോര്‍ട്ടിവോ ആല്‍വെസിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ ലൂയിസ് എന്റിക്വ ബാഴ്സയുടെ കോച്ചിന്റെ പദവിയൊഴിയുകയാണ്.
ഈ സീസണില്‍ ലാ ലീഗ അടക്കമുളള വമ്പന്‍ ടൂര്‍ണമെന്റുകളില്‍ വിജയം നേടാന്‍ കഴിയാതെ പോയ ബാഴ്സയ്ക്ക് ആശ്വാസമായി ഈ കിരീട വിജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഴ്സ സ്പാനിഷ് കിങ്ങ്സ് കപ്പ് സ്വന്തമാക്കുന്നത്.
വിന്‍സെന്റ് കാള്‍ഡറോണ്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടില്‍ ആദ്യത്തെ അരമണിക്കൂറില്‍ ആല്‍വെസ് ബാഴ്സയെ പിടിച്ചുകെട്ടി. എന്നാല്‍ പ്ലേമേക്കര്‍മാരായ ലയണല്‍ മെസിയും നെയ്മറും ഒത്തിണങ്ങിയതോടെ മത്സരഗതി മാറി.പിന്നീട് ബാഴ്സയുടെ തേരോട്ടമായിരുന്നു.ഇടവേളയ്ക്ക് മുമ്പുതന്നെ അവര്‍ ഡിപോര്‍ട്ടീവോ ആല്‍വെസിനെ ചുരുട്ടിക്കെട്ടി.
മുപ്പതാം മിനിറ്റില്‍ മെസിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ബോക്സിനകത്തുനിന്ന് നെയ്മറുടെ പാസ് സ്വീകരിച്ച മെസി ഇടങ്കാലുകൊണ്ട് അത് ഗോള്‍ വര കടത്തിവിട്ടു.
മൂന്ന് മിനിറ്റിനുളളില്‍ ആല്‍വെസ് ഗോള്‍ മടക്കി ബാഴ്സയ്ക്കൊപ്പം എത്തി.ബോക്സിന് പുറത്ത് നിന്ന് അവരുടെ സ്ട്രൈക്കര്‍ തീയോ ഹെര്‍നാന്‍ഡസ് തൊടുത്തുവിട്ട് കര്‍ലിംഗ് ഷോട്ട് ഗോള്‍ വലയുടെ മൂലയില്‍ കയറി നിന്നു.
ഒന്നാം പകുതിയുടെ അവസാന നിമിഷത്തില്‍ നെയ്മര്‍ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. കാലില്‍ കിട്ടിയ പന്തിനെ നെയ്മര്‍ ഗോള്‍വലയിലേക്ക് തിരിച്ചുവിട്ടു. ഇഞ്ചുറി ടൈമില്‍ ബാഴ്സയുടെ പാക്കോ അല്‍കാസര്‍ മൂന്നാം ഗോളും നേടി.മനോഹരമായ പാസ് നല്കി മെസിയാണ് ഗോളിന് വഴിയൊരുക്കിയത്.ഇടവേളയ്ക്ക് ബാഴ്സ 3-1 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ശക്തമായി ചെറുത്തുനിന്ന ബാഴ്സ ആല്‍വെസിനെ ഗോളടിക്കാന്‍ അനുവദിച്ചില്ല. 3-1 ന്റെ വിജയവുമായി അവര്‍ കോച്ച് ലൂയിസിന് വിടവാങ്ങല്‍ ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: