തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ ഹിന്ദു അവകാശ സംരക്ഷണയാത്രയുടെ സമാപനം കുറിച്ചുകൊണ്ടുള്ള അവകാശ സംരക്ഷണമാര്ച്ച് ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് നൂറോളം ഹിന്ദു സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കളും ഹിന്ദു ഐക്യവേദി നേതാക്കളും നേതൃത്വം നല്‍കും. കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
ജനിച്ച മണ്ണില്‍ അവഹേളനവും നീതിനിഷേധവും ഏല്ക്കേണ്ടിവരുന്ന ഹിന്ദുസമൂഹത്തിന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ഭൂരഹിതര്‍ക്ക് ഭൂമി, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ നീതി, സ്ത്രീകള്‍ക്ക് സുരക്ഷ, ക്ഷേത്രങ്ങള്‍ക്ക് വിമോചനം, കേരള സമൂഹത്തിന് സ്വാഭിമാനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മേയ് രണ്ടിന് കാസര്‍കോഡ് ഉപ്പളയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 25 സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജ്യോതീന്ദ്രകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: