കേളകം: കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കായി കൊട്ടിയൂര്‍ ദേവസ്വം വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊട്ടിയൂര്‍ ദേവസ്വം ചെയര്മാന് തിട്ടയില്‍ ബാലന് നായര്‍, എക്സികൃൂട്ടീവ് ഓഫീസര്‍ ഒ.വി രാജന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി ശുദ്ധജലമെത്തിക്കുന്നതിനു ജലവിതരണ കുഴലുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തികരിച്ചു. ജല സംഭരണികള്‍ ശുചിയാക്കുകയും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുവാന്‍ വലിയ കിണര്‍ പുതിയതായി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കിണറുകളുടെ വെള്ളത്തിന്റെ ഗുണനിലവാരം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്കായി അയച്ചു. നിലവിലുള്ള ശൗചാലയങ്ങള്‍ വ്യത്തിയാക്കുകയും ഉപയോഗ സജ്ജമാക്കി.
അക്കരെ-ഇക്കരെ കൊട്ടിയൂരുകളിലായി ഇ ടോയലറ്റ് സംവിധാനം ഏര്‍പ്പെടുത്തി. ശുചീകരണത്തിനായി മാത്രം 35 തൊഴിലാളികളെ ദേവസ്വം നിയോഗിച്ചു. അവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും യൂണിഫോമും നല്‍കും. ഭക്ത ജനങ്ങള്‍ക്കായി ഇക്കരെ അക്കരെ കൊട്ടിയൂരുകളിലായി അന്നദാന കേന്ദ്രങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. മഹാദേവ, ഗംഗ, കൈലാസം എന്നീ വിശ്രമമന്ദിരങ്ങള്ക്കു പുറമെ മന്ദംചേരിയില്‍ ഇരുനിലകളിലായി ഒരു സത്രവും മന്ദംചേരിയിലെ നിലവിലെ ഷോപ്പിംഗ് കോംപ്ലക്സിനു മുകളില്‍ ഒമ്പത് മുറികളോട് കൂടിയ ഒരു റസ്റ്റ് ഹൗസും ഭക്തര്‍ക്കായി ഒരുക്കി. ഉത്സവ സമയത്ത് പോലീസുകാര്‍ക്ക് വിശ്രമിക്കുന്നതിനായി ഇക്കരെ ക്ഷേത്രത്തിനു സമീപം ഇരുനിലകളുള്ള കെട്ടിടം നിര്‍മ്മിച്ചു.
അക്കരെ-ഇക്കരെ ക്ഷേത്രങ്ങളുടെ പരിസരത്തും മെയിന്‍ റോഡിനു ഇരുവശങ്ങളിലും ക്ഷേത്ര നടയിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചു. അക്കരെ കൊട്ടിയൂരിലെ കൈയാലകെട്ടി മേയല്‍ പൂര്‍ത്തിയായി വരുന്നു. മണിത്തറക്കു ചുറ്റും സ്റ്റീല്‍ ബാരിക്കേഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തികരിച്ചു വരുന്നു. സ്വയം ഭൂ മൂടുന്നതിനുള്ള അഷ്ടബന്ധ സ്ഥാനം മതില്‍കെട്ടി സംരക്ഷിച്ചു. ആയില്യാര്ക്കാവിനു ചുറ്റും സംരക്ഷണ മതില് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നുതായും അക്കരെ ക്ഷേത്ര പരിസരത്തും അപകടത്തില്‍പ്പെടുന്നവര്‍ക്കായി മൂന്നു കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ കൊട്ടിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: