ഇരിക്കൂര്‍: കൊട്ടിയൂര്‍ നെയ്യമൃത് വ്രതക്കാരുടെ വെറെവെപ്പ് ചടങ്ങ് ഇന്ന് സമാപിക്കും. ഓരോ മഠങ്ങളിലെയും വ്രതക്കാരുടെ വീട് നിശ്ചയിച്ച് കാരണവരുടെ നേതൃത്വത്തില്‍ വെറെവെപ്പ് നടത്തുന്ന ചടങ്ങ് ഭക്തിനിര്‍ഭരമാണ്. ശബരിമല വ്രതം പോലുള്ള ആദ്യ ഒരാഴ്ചത്തെ വ്രതം കഴിഞ്ഞാല്‍ രണ്ടാമത്തെ അനുഷ്ഠാന വ്രതമാണ് വേറെവെപ്പ്. നെയ്യമൃത് മഠങ്ങളില്‍ പ്രവേശിക്കുന്നതോടു കൂടി മൂന്നാമത്തെ കഠിനവ്രതം തുടങ്ങുന്നത്. അറുപതും എഴുപതും കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്താണ് നെയ്യമൃത് വ്രതക്കാര്‍ പെരുമാള്‍ സന്നിധിയില്‍ നെയ്യ് സമര്‍പ്പണം നടത്തുന്നത്. വില്ലിപ്പാലന്‍ കുറുപ്പ്, തമ്മേങ്ങാടന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം പുറപ്പെടുന്നത്.
കുന്നോത്ത് കവരിശ്ശേരി മഠം കാരണവര്‍ പ്രദീപന് നമ്പ്യാരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വേറെവെപ്പ് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മഠത്തില്‍ പ്രവേശിക്കും. 30 മുതല്‍ ജൂണ്‍ 5 വരെ മഠത്തില്‍ തങ്ങുന്ന നെയ്യമൃത് സംഘം ആറു ദിവസത്തെ മഠാധിവാസത്തിന് ശേഷം അഞ്ചിന് പുലര്‍ച്ചെ നെയ്യമൃതുമായി കാല്‍നടയായി കൊട്ടിയൂരിലേക്ക് എഴുന്നള്ളും. മഠത്തില്‍ കലശംകുളി, ഭജന, പട്ടോലവായന തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടാകും.
കൊട്ടിയൂരിലേക്ക് പുറപ്പെടുന്ന സംഘം അഞ്ചിന് വൈകുന്നേരം മണത്തണയില്‍ എത്തി വിശ്രമിക്കും. ആറിന് പുറപ്പെട്ട് രണ്ടുമണിയോടെ കൊട്ടിയൂരിലെത്തും. ആറിന് അര്‍ധരാത്രിയാണ് നെയ്യാട്ടം. നെയ്യാട്ടത്തിന് ശേഷം സംഘവും പരിവാരങ്ങളും മാതൃമഠത്തിലേക്ക് മടങ്ങും.
പുന്നാട്, കീഴൂര്‍, മുരിങ്ങോടി, തെരൂര്‍, കൊടോഴിപ്രം, വേശാല, പട്ടാന്നൂര്‍, കല്ലൂര്‍ തുടങ്ങിയ മഠങ്ങളും മഠത്തില്‍ കയറല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: