ന്യൂദല്‍ഹി: പാക്കിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യന്‍ യുവതി ഉസ്മയെ തിരിച്ചെത്തിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുന്പില് സഹായഅഭ്യര്‍ഥനയുമായി ഹൈദരാബാദില്‍ നിന്നുള്ള ദമ്പതികൾ. പാക്കിസ്ഥാൻ പൗരനെ വിവാഹം ചെയ്ത് അവിടെ കുടുങ്ങിപ്പോയ തങ്ങളുടെ മകളെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അക്ബറും ഭാര്യയുമാണ് സുഷമ സ്വരാജിന്റെ സഹായം തേടിയത്.
ഒന്‍പത് വര്‍ഷം മുന്‍പ് ഒമാനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവരുടെ മകള്‍ മൊഹമ്മദി ബീഗം പാക്കിസ്ഥാൻ പൗരനായ മൊഹമ്മദ് യൂസഫിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സൗദി അറേബ്യയില്‍ സ്ഥിരതാമസമാക്കാമെന്ന് വാക്ക് നല്‍കിയാണ് മകളെ യൂസഫ് വിവാഹം കഴിച്ചതെന്ന് അക്ബര്‍ പറയുന്നു.
എന്നാല്‍ വിവാഹശേഷം പാക്കിസ്ഥാനിലേക്ക് പോയ യൂസഫ് പിന്നീട് വിദേശത്തേക്ക് തിരിച്ചു പോയില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മകള്‍ അവിടെ കഷ്ടപ്പെടുകയാണ്. അവള് എപ്പോഴും എന്നെ ഫോണ്‍ ചെയ്യും, അവളെ തിരിച്ചെത്തിക്കാന്‍ എന്നോട് ആവശ്യപ്പെടും. വലിയ പീഡനമാണ് അവള്‍ക്ക് അവിടെ നേരിടേണ്ടി വരുന്നത്. ഒരു വേലക്കാരിയെ പോലെയാണ് അവള് അവിടെ കഴിയുന്നത്- പിതാവ് അക്ബർ പറഞ്ഞു.
വര്‍ഷങ്ങളായി എന്റെ മകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഉസ്മ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. എന്റെ മകളേയും എനിക്ക് തിരിച്ചു വേണം. ഇത് വിശുദ്ധ റമസാന്‍ മാസമാണ്.
ഈ പുണ്യമാസം എനിക്കെന്റെ മകള്‍ക്കൊപ്പം ആഘോഷിക്കണം. പ്രിയപ്പെട്ട സുഷമ സ്വരാജ് ജീ, എന്റെ മകളെ രക്ഷിച്ചാല്‍ ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കെന്നുമുണ്ടാവും. ഒന്‍പത് വര്‍ഷമാവുന്നു ഞാനെന്റെ മോളെ കണ്ടിട്ട്- ബീഗത്തിന്റെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: