പത്തനാപുരം: മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല.
സാഹചര്യതെളിവുകളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരാന്‍ ആകില്ലെന്ന നിലപാടിലാണ് പോലീസ്. ഇനിയുള്ള പ്രതീക്ഷ ഫോറന്‍സിക്കിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും റിപ്പോര്‍ട്ടിലാണ്. ഇതിനിടെയില്‍ വാഴപ്പാറ സ്വദേശിയുടെതാണെന്ന് സംശയവും പോലീസ് തള്ളികളയുന്നില്ല.
മേയ് 18നാണ് കേസിനാസ്പദമായ സംഭവം. പത്തനാപുരം ജനതാ ജംഗ്ഷനിലെ മാര്ലാസറസ് പള്ളിയുടെ സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നാണ് മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ മനുഷ്യന്റെ ശരീരമാണെന്ന് കണ്ടെത്തിയിരുന്നു. പീന്നിട് മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുരുഷന്റെതാണെന്നും മനസിലാക്കി. ഇതേ തുടര്‍ന്നാണ് വാഴപ്പാറയില്‍ നിന്നും കാണാതായ സദാനന്ദന്റെതാണെന്ന് സംശയമുണ്ടായത്. സമീപത്ത് ലഭിച്ച പേഴ്സും,താക്കോല്‍കൂട്ടവും സദാനന്ദന്റെതാണെന്നും സംശയം ബലപ്പെടുന്നുണ്ട്.
സദാനന്ദനുമായി അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ഡിഎന്‍എ പരിശോധനയ്ക്കായി സദാനന്ദന്റെ സഹോദരന്റെ രക്തസാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്റെ ഫലം പുറത്ത് വന്നാല്‍ മാത്രമേ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകൂ. റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണ്. ഇതിനിടെയില്‍ മൃതദേഹം കത്തിച്ചത് ആഭിചാരക്രിയകള്‍ക്ക് വേണ്ടിയാണോ എന്ന സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: