കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രഭൂമിയിലെ കൈയ്യേറ്റകടകള് പോലീസ് സംരക്ഷണത്തില്‍ തുറന്നുപ്രവര്‍ത്തിച്ചു.
ഇന്നലെ രാവിലെ 11നാണ് കൈയ്യേറ്റക്കാര്‍ കടകള്‍ തുറക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം തുറക്കാനുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ സിപിഎം സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്നലെ കടകള്‍ തുറക്കാന്‍ കൈയ്യേറ്റക്കാര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കി.
സര്‍ക്കാര്‍ കൈയ്യേറ്റക്കാര്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ നിലപാടെടുത്തതാണ് കൈയ്യേറ്റക്കാര്‍ക്ക് തുണയായത്. ചക്കുവള്ളി വിഷയത്തില്‍ പോലീസ് രണ്ട് നീതിയാണ് നടപ്പിലാക്കിയതെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു. കൈയ്യേറ്റമൊഴിപ്പിക്കാന്‍ ഹൈക്കോടതി വിധി ഉണ്ടായിരിക്കെ സംഘര്‍ഷസാധ്യത ഉണ്ടെന്ന് പറഞ്ഞ് അതിന് തടയിട്ട പോലീസ് പക്ഷേ ഇന്നലെ കൈയ്യേറ്റക്കാര്‍ക്ക് പരിപൂര്ണ്ണപിന്തുണ നല്‍കുകയായിരുന്നു.
സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതിന് മുന്‍പ് തന്നെ കൈയേറ്റക്കാരുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. പോലീസിന്റെ ഈ ഇരട്ടത്താപ്പാണ് ഭക്തജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. കൈയ്യേറ്റ കടകളില്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഭക്തജന പ്രതിഷേധം രാവിലെ മുതല്‍ ഉണ്ടായ സാഹചര്യത്തില്‍ വൈകിട്ട് ശാസ്താംകോട്ട താലൂക്കാഫീസില്‍ എഡിഎമ്മിന്റെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ച നടന്നു.
കേസ് സുപ്രീം കോടതി പരിഗണിയ്ക്കുന്ന പത്താം തീയതിവരെ തല്‍സ്ഥിതി തുടരാന്‍ ധാരണയായി. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. ക്ഷേത്രഭൂമി കൈയ്യേറ്റക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ ഒത്താശ ചെയ്യുന്ന സിപിഎം നേതൃത്വത്തിനെതിരെ അണികളില്‍ നല്ലൊരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഇത് വന്‍ കൊഴിഞ്ഞുപോക്കിന് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: