കണ്ണൂര്‍: സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ പി.ആര്.രാജന് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രമിന് പരാതി നല്കി. സംസ്ഥാന അധ്യക്ഷന്‍ കേണല്‍ രാംദാസ്, ജില്ലാ സെക്രട്ടറി സി.കെ.മോഹനന് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. വീഡിയോ ക്ലിപ്പിംങ് ഉള്‍പ്പെടെ പരിശോധിച്ച ശേഷം മതിയായ നടപടികളെടുക്കാമെന്ന് എസ്പി പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ഭാരവാഹികളെ അറിയിച്ചു.
കഴിഞ്ഞ 25 ന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുളള ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനത്തിനിടയിലാണ് സൈന്യത്തിനെതിരെ മോശമായ പരാമര്‍ശം നടത്തിയത്. ‘കണ്ണൂരില്‍ പ്രത്യേകാധികാര സായുധസേനാ നിയമം (ആംഡ് ഫോഴ്സസ്-സ്പെഷ്യല്‍ പവേഴ്സ്-അഫ്സ്പ) നടപ്പാക്കണമെന്ന് പറഞ്ഞത് ബിജെപിയാണ്. കണ്ണൂരില്‍ പട്ടാളത്തെ ഉപയോഗിക്കുകയന്നുവച്ചാല് എന്താണ് സംഭവിക്കുക. പട്ടാളവും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടും. ഈ നിയമം പ്രയോഗിച്ച സ്ഥലങ്ങളില്‍ ജനങ്ങളും പട്ടാളവുമാണ് ഏറ്റുമുട്ടുന്നത്. ഈ നിയമം പട്ടാളത്തിന് അമിതാധികാരം നല്കുന്നു. പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളില്‍ കൂടുതല്‍ കണ്ടാല്‍ വെടിവെച്ചു കൊല്ലും, ഏത് സ്ത്രീകളേയും പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തും. ചോദിക്കാനും പറയാനും അവകാശമില്ല. അമിതാധികാരമുണ്ട്. ഇതാണ് പട്ടാള നിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തേയും അനുഭവം’ എന്നായിരുന്നു കോടിയേരി സൈന്യത്തിനെതിരെ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: