മട്ടന്നൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തെരൂര്‍ നെയ്യമൃത് മഠം വ്രതക്കാര്‍ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വേറെവെപ്പിന് ശേഷം നാളെ ആയില്യം നാളില്‍ മഠത്തില്‍ പ്രവേശിക്കും. മഠത്തില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി രാവിലെ ആറ് മണിക്ക് തെരൂര്‍ മഹാദേവക്ഷേത്രം മേല്‍ശാന്തി ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹവനം ഉണ്ടായിരിക്കും. തുടര്‍ന്ന് മഠത്തില്‍ കാരണവരായ കാനാടന് കേളോത്ത് ഗംഗാധരന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം കലശം കുളിച്ചശേഷം രാവിലെ തന്നെ മഠത്തില്‍ പ്രവേശിക്കും. രണ്ടാംദിനമായ ജൂണ്‍ 1ന് രാവിലെ എട്ട്മണിയോടെ കാരണവര്‍ ഗംഗാധരന് നമ്പ്യാരുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം ഓംകാരധ്വനി മുഴക്കും. ജൂണ്‍ 4ന് അത്തം നാളില്‍ രാത്രി എട്ട്മണിക്ക് നിഴല്‍ കൂടല്‍ ചടങ്ങ് നടത്തും. 5ന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കാരണവരുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം നെയ്ക്കിണ്ടിയുമായി കൊട്ടിയൂരിലേക്ക് യാത്രതിരിക്കും. 6ന് ചോതി നാളില്‍ നെയ്യാട്ടത്തിന് ശേഷം സ്വവസതിയിലേക്ക് യാത്രതിരിക്കും.
അഞ്ച് ദിവസത്തെ മഠാധിവാസത്തിനിടയില്‍ തെരൂര്‍ മഠത്തില്‍ ഭജന, കൊട്ടിയൂര്‍ പെരുമാള്‍ ചരിതം, പട്ടോല വായന എന്നിവ മഠത്തില്‍ കാരണവരുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. ഗംഗാധരന് നമ്പ്യാര്‍ കാരണവരും, പി.സി.കെ.നമ്പ്യാര്‍ രണ്ടാം കാരണവരും പി.മധുസൂദനന് നമ്പ്യാര്‍ മൂന്നാം കാരണവരും നാലാംകാരണവരായ കെ.വി.എം. കുഞ്ഞികൃഷ്ണനും ദൈനംദന കാര്യങ്ങള്‍ക്ക് കൂട്ടായി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: