തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ചു ചര്‍ച്ച വേണമെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് അനുമതി തേടിയത്.
പല കോളേജുകളും എ.ഐ.സി.ടി.ഇ മാനദണ്ഡമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അധ്യാപനത്തില്‍ ആവശ്യമായ ഗുണനിലവാരം പുലര്‍ത്തുന്നില്ലെന്നും ശ്രീരാമകൃഷ്ണന് ചൂണ്ടിക്കാട്ടി. മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മുന്പില് സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്. യു.പി.എ സര്‍ക്കാര്‍ കാട്ടുന്ന ആര്‍ജവം പോലും യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടുന്നിലല്ലെന്നും ശ്രീരാമകൃഷ്ണന് ആരോപിച്ചു.
മറുപടി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നാല്പതില് താഴെ മാത്രം വിജയശതമാനമുള്ള സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. എ.ഐ.സി.ടി.ഇയുടെ അംഗീകാരമുള്ള കോളേജുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു.
സ്വാശ്രയകോളേജുകള്‍ക്ക് അനുകൂല നിലപാട് എല്‍.ഡി.എഫ് എടുക്കരുതായിരുന്നുവെന്നും പൂട്ടാനുദ്ദേശിച്ച കോളജുകളില്‍ ഇപ്പോള്‍ വീണ്ടും പ്രവേശനം നല്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഗൗരവമായ പ്രശ്നമാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: