ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനും മലബാര്‍ ദേവസ്വം ബോര്‍ഡിനും മുഖത്തേറ്റ അടിയായി.
നിലവിലുണ്ടായിരുന്ന ഭരണസംഘത്തെ ക്ഷേത്രഭരണം തിരിച്ചേല്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെ ഒരാഴ്ചയായി ക്ഷേത്രത്തിനുള്ളില്‍ പോലീസും സിപിഎം അനുകൂല സംഘടനകളും നടത്തിവരുന്ന ഗുണ്ടാരാജിന് അവസാനമാകുന്നു.
ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രം ഏറ്റെടുക്കല്‍ നടപടി. വര്‍ഷങ്ങളായി തുടരുന്ന കേസ് പരിഗണിക്കവെ ക്ഷേത്രനടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ മാത്രമായിരുന്നു ആദ്യം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
ഇത് ദുര്‍വ്യാഖ്യാനം ചെയ്താണ് ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം മലബാര്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ ക്ഷേത്രത്തിലെത്തി ലോക്കര്‍ തകര്‍ത്ത് തിരുവാഭരണങ്ങളും മറ്റ് സ്വത്തുക്കളും എടുത്തുകൊണ്ടുപോവുകയും ചെയ്തു.
ഇത് തടയാന്‍ ശ്രമിച്ച ഭക്തജനങ്ങളെയും ഭരണസമിതി അംഗങ്ങളെയും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ക്ഷേത്രത്തിന് മുന്നില്‍ ഇതേത്തുടര്‍ന്ന് വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭക്തജനങ്ങളെ നേരിടാനായി സിപിഎം പ്രവര്‍ത്തകരും സംഘടിച്ച് നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഉളവാകുകയും ചെയ്തു.
ഒരാഴ്ചയായി നിലനിന്ന സംഘര്‍ഷാവസ്ഥക്കും അനിശ്ചിതത്വത്തിനും ഹൈക്കോടതി ഉത്തരവോടെ അവസാനമായി.
ക്ഷേത്രം ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ ഹിന്ദു ഐക്യവേദിയും വിവിധ ഹൈന്ദവ സംഘടനകളും സംതൃപ്തി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: