തൊടുപുഴ: കാലവര്‍ഷം ഇന്ന് തുടങ്ങുമെന്ന പ്രവചനം ഫലിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. മഴയെത്തുന്നതും കാത്തിരിക്കുകയാണ് അണക്കെട്ടുകളും.സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് 12 ശതമാനം വെള്ളം മാത്രം.
2002-03നു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഡാമുകളിലെ ജലനിരപ്പ് ഇത്ര താഴുന്നത്. ഡാമുകളില്‍ അവശേഷിക്കുന്നത് 504.937 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രം. 2016 ല്‍ ഇതേസമയം ഇത് 899.135 ഉം, 2015 ല്‍ 1240.967 ഉം, 2014ല്‍ 678.962 ഉം, 2013ല്‍ 521.079 ദശലക്ഷം യൂണിറ്റും വീതമായിരുന്നു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ശക്തമായ വേനല്‍മഴ ലഭിച്ചിട്ടും ഡാമുകളിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം വന്നിരുന്നില്ല. ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ അവശേഷിക്കുന്നത് 11 ശതമാനം വെള്ളം. ശബരിഗിരി പദ്ധതിയില്‍ 12 ശതമാനവും.
നീരൊഴുക്ക് ശക്തമായില്ലെങ്കില്‍ ശബരിഗിരിയിലെ ഉല്പാദനം നിര്‍ത്തേണ്ടി വരുന്ന സ്ഥിതിയാണ്. ഷോളയാര്‍ 3, ഇടമലയാര്‍ 17, മാട്ടുപ്പെട്ടി 23, കുണ്ടള 13, കുറ്റ്യാടി 30, തരിയോട് 10, പൊന്മുടി 17, നേര്യമംഗലം 57, പൊരിങ്കല്‍ 21, ലോവര്‍ പെരിയാര്‍ 64 എന്നിങ്ങനെയാണ് പ്രധാന ഡാമുകളിലെ ജലനിരപ്പിന്റെ ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: