മെയ് 29 ന് ജന്മഭൂമി പ്രസിദ്ധീകരിച്ച സമ്പൂര്‍ണ വൈദ്യുതീകരണത്തെക്കുറിച്ചുള്ള ലേഖനത്തില്‍ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ കൂടി വേണ്ടതായിരുന്നു.
വൈദ്യുതി വിതരണ മേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തന ലാഭവും കാര്യക്ഷമതയും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ 2015 ല്‍ പ്രഖ്യാപിച്ച ഉജ്വല്‍ ഡിസ്കോം അഷ്വറന്‍സ് യോജന (UDAY) യുടെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഉത്തരേന്ത്യന്‍ വിദ്യുച്ഛക്തി വിതരണ കമ്പനികള്‍ ‘ഉദയു’ടെ ഗുണഭോക്താക്കളായി മാറിയപ്പോഴും ഈ പദ്ധതിയില്‍ അംഗമായി ഒപ്പിടാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് വൈമനസ്യം കാണിക്കുകയായിരുന്നു.
ഏറെ വൈകി ചേര്‍ന്നുവെങ്കിലും ഈ സമയനഷ്ടം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡിന് പണനഷ്ടമായിതന്നെ ഭവിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനും ഉര്ജ്ജക്ഷമതയ്ക്കും ഊന്നല്‍ നല്കുന്ന പദ്ധതിയോടു പുറംതിരിഞ്ഞു നിന്നതു ബോര്‍ഡിന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യ കുറവ് എന്നുമാത്രമേ പറഞ്ഞുവയ്ക്കാനാവൂ.
ഊര്‍ജ മേഖലയിലെ ഹരിതവത്ക്കരണമാണ് കേരളം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന മറ്റൊരവസരം. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ Renewable Purchase Obligation (RPO) എന്ന സുപ്രധാന പരിഷ്കരണത്തിന് രൂപം നല്കി. ഈ ബാധ്യത അനുസരിച്ച് സംസ്ഥാനത്തെ പ്രധാന വിതരണ കമ്പനിയായ കെഎസ്ഇബിക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 500 ങണ സൗരോര്‍ജം ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഇതില്‍ ആദ്യവര്‍ഷത്തെ കമ്മിയുടെ നഷ്ടപരിഹാരമായി വൈദ്യുതി ബോര്‍ഡിനോട് 125 കോടി രൂപ പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന് 2015 നവംബറില്‍ ഉത്തരവിട്ടത് ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.
കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിലൊന്നു പങ്കും ഉയര്‍ന്ന വില കൊടുത്തു അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സൗരോര്‍ജം വ്യാപകമാക്കുക വഴി ഈ വിടവ് വരുംകാലങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്ന രീതിയിലാവണം സോളാര്‍ നിലയ പദ്ധതികളുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇതിനു ആവശ്യമായ നയരൂപീകരണമുള്പ്പടെയുള്ള പ്രോത്സാഹന നടപടികള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഉണ്ടാവുന്നില്ല. ഉര്‍ജ്ജസംരക്ഷണം, ലാഭപ്രഭ തുടങ്ങിയ ചെപ്പടി വിദ്യകള്‍കൊണ്ട് മാത്രം ഈ കമ്മി പരിഹരിക്കാവുന്നതല്ല.
ജി. ശിവരാമകൃഷ്ണന്
ഏരൂര്‍ സൗത്ത്, തൃപ്പുണിത്തുറ,
പ്രതികരിക്കാൻ ഇവിടെ എഴുതുക: