മുണ്ടക്കയം: മുണ്ടക്കയം കല്ലേപ്പാലം- 12 ഏക്കര്‍ റോഡിനു സമീപം പുല്ലകയാറില്‍ കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണ് ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു, മൂന്നു പേര്‍ക്കു പരിക്കേറ്റു.
പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടായിരുന്ന ചെറുതോട്ടയില്‍ ചെല്ലമ്മ(75), മകള്‍ രാധാമണി(ജോളി-45), രാധാമണിയുടെ മകന് അഖില്‍(മണി കുട്ടന്-13) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. സര്‍ക്കാര്‍വക സ്ഥലത്ത് ഒരുമിച്ചു നിന്ന ആല്‍മരവും ആഞ്ഞിലിയും കടപുഴകി വീഴുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തടികള്‍ക്കിടയില്‍ പെട്ട അഖിലിനെ ആദ്യം തന്നെ നാട്ടുകാര്‍ രക്ഷിച്ചു. പിന്നീട് വളരെനേരംകൊണ്ട് നടത്തിയ ശ്രമത്തിനൊടുവിലാണ് മറ്റു രണ്ടുപേരെ പുറത്തെടുക്കാനായത്.
ഇരുവരുടെയും കഴുത്തു വരെ മണ്ണും കല്ലും വന്ന് വീണ് മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മണ്ണും കല്ലും നീക്കം ചെയ്യുകയും ചെറിയ മരക്കൊമ്പുകള്‍ വെട്ടിമാറ്റുകയും ചെയ്ത ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. ഇവരെ മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആല്‍മരം നിന്നതിന് തൊട്ടു മുകളിലുളള ഇവരുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ഒരുഭാഗവും, മകന് മോഹനന്റെ വീടിന്റെ മുറിയുടെ ഒരു മേല്‍ക്കൂരയും സംരക്ഷണ ഭിത്തിയും തകര്‍ന്നു.
പീടികയില്‍ തങ്കച്ചന് വാടകയ്ക്ക് താമസിക്കുന്ന വീടാണ് ഭാഗികമായി തകര്‍ന്നത് . വീട്ടിലുണ്ടായിരുന്നവര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി കമ്പികള്‍ നിലംപതിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, വൈസ് പ്രസിഡന്റ് നസീമാഹരീസ് മണിമല സിഐ സുനില്‍കുമാര്‍ മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് , കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ഇന്ന് കാലവര്‍ഷം എത്തുമെന്നിരിക്കെ ജില്ലയില്‍ തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. രാവിലെ മുതല്‍ ഇടതടവില്ലാതെ പെയ്യുകയായിരുന്നു.
വരും ദിവസങ്ങളില്‍ ജില്ലയില്‍ കനത്ത മഴ പെയ്യുമെന്നാണ് സൂചന. മലയോരങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അടിയന്തര സാഹചര്യം നേരിടന്‍ കളക്ടറേറ്റില്‍ കണ്ട്രോള് റൂം തുറക്കാന്‍ നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: